തൃശൂർ: അതിതീവ്ര മഴ പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ ചാലക്കുടിയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.ചാലക്കുടി പുഴക്കരയിലുള്ളവർ അടിയന്തരമായി മാറി താമസിക്കണമെന്ന് ജില്ലാ കളക്ടറും റവന്യൂ മന്ത്രി കെ രാജനും മുന്നറിയിപ്പ് നൽകി.
പറമ്പിക്കുളം, പെരിങ്ങൽക്കുത്ത് ഡാമുകളിൽ നിന്നും വലിയ അളവിൽ വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തര നിർദ്ദേശം.പുഴയിൽ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ കൂടുതൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി തുടങ്ങി. റവന്യൂ മന്ത്രി കെ രാജൻ. ജില്ലാ കളക്ടർ ഹരിത വി കുമാർ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ഓൺലൈൻ യോഗം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടികൾ ഊർജ്ജിതമാക്കിയത്.
പുഴയുടെ തീരത്തുള്ള ആളുകളെ ഉടൻ ഒഴിപ്പിക്കുമെന്നു റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. പുഴയിൽ ഒഴുക്കു കൂടിയത് ഗൗരവതരമാണ്. അനാവശ്യ ഭീതിയുണ്ടാക്കരുത്. വാഹനങ്ങളിൽ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുമെന്നും ഇതിന് സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നദീ തീരത്തുള്ളവർ ഒഴിപ്പിക്കൽ നടപടികളോടു സഹകരിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. രാത്രിയാകുന്നതിന് മുമ്പ് പരമാവധി ആളുകളെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതുണ്ടെന്നും കളക്ടർ വ്യക്തമാക്കി.
വെള്ളമുയരുമെന്ന മുന്നറിയിപ്പുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. തൃശൂർ, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലർത്തണം. 2018 ലെ പ്രളയകാലത്ത് ആളുകൾ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവർ മുഴുവൻ ക്യാമ്പുകളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
Comments