മുംബൈ:അടുത്ത മാസം മുതൽ ചെന്നൈ-മുംബൈ റൂട്ടിൽ ദിവസേന നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ച് ആകാശ എയർ. ചെന്നൈയ്ക്കും മുംബൈയ്ക്കും ഇടയിലുള്ള വിമാനങ്ങൾ സെപ്തംബർ 15 മുതൽ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. പാൻ-ഇന്ത്യ നെറ്റ്വർക്ക് കണക്റ്റിവിറ്റിയുടെ ഭാഗമായുള്ള വിമാനം ഓഗസ്റ്റ് 23 മുതൽ അഹമ്മദാബാദിനും ബെംഗളൂരുവിനുമിടയിൽ പുതിയ സർവീസുകൾ ആരംഭിക്കുമെന്നും അറിയിച്ചു.
ഉദ്ഘാടന ദിവസം ഓഗസ്റ്റ് 7 ന് മുംബൈയ്ക്കും അഹമ്മദാബാദിനുമിടയിലാകും ആദ്യ സർവീസ് നടത്തുക.ഓഗസ്റ്റ് 12 മുതൽ പിന്നീട് ബെംഗളൂരു-കൊച്ചി , ഓഗസ്റ്റ് 19 മുതൽ ബെംഗളൂരു-മുംബൈ,ഓഗസ്റ്റ് 23 മുതൽ ബെംഗളൂരു-അഹമ്മദാബാദ് റൂട്ടിലും സർവീസ് നടത്തും.
ഓഗസ്റ്റ് 7 ന് പുറപ്പെടുന്ന ആദ്യ വിമാനത്തിൽ നിരവധി യാത്രക്കാരാണ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് ആകാശ എയർ സഹസ്ഥാപകനും ചീഫ് കൊമേഴ്സ്യൽ ഓഫീസറുമായ പ്രവീൺ അയ്യർ പറഞ്ഞു. രാജ്യമൊട്ടാകെ സർവീസ് നടത്തുന്നതിനായി കൂടുതൽ നഗരങ്ങളെ ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ശതകോടീശ്വരൻമാരിൽ ഒരാളായ രാകേഷ് ജുൻജുൻവാലയ്ക്ക് നിക്ഷേപമുള്ള സ്റ്റാർട്ടപ്പ് എയർലൈനാണ് ആകാശ എയർലൈൻസ്. 180 ഓളം യാത്രക്കാരെ വഹിക്കാൻ സാധിക്കുന്ന വിമാനങ്ങളുടെ സർവീസ് നടത്തുക.4 വർഷത്തിനുള്ളിൽ 70 വിമാനങ്ങളുള്ള കമ്പനിയാവുകയാണ് ലക്ഷ്യം.
Comments