ലക്നൗ: ഹർ ഘർ തിരംഗയുടെ ഭാഗമായി ഉത്തർപ്രദേശിന്റെ വാനിൽ പാറിപ്പറക്കാൻ ഒരുങ്ങുന്നത് നാലര കോടി ത്രിവർണ പതാകകൾ. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഈ മാസം 13 മുതൽ 15 വരെ സംസ്ഥാനത്തൊട്ടാകെ 4,50,00000 കോടി ദേശീയ പതാകകൾ ഉയർത്താനാണ് തീരുമാനം. ഇതിനായുള്ള ദേശീയ പതാകളുടെ നിർമ്മാണങ്ങൾ പുരോഗമിക്കുകയാണ്.
എൻജിഒകൾ, സ്വയം സഹായ സംഘങ്ങൾ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകർ, സ്വകാര്യ തയ്യൽ സംഘങ്ങൾ എന്നിവയാണ് പതാക നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഒന്നര കോടി പതാകകളുടെ നിർമ്മാണത്തിനുള്ള ചുമതലയാണ് സ്വയം സഹായ സംഘങ്ങൾക്ക് നൽകിയിരിക്കുന്നത്. 76,547 സ്വയം സഹായ സംഘങ്ങൾ നിലവിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. 10224 എൻജിഒകളുടെ നേതൃത്വത്തിൽ 31,82,134 പതാകകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. സ്വകാര്യ തയ്യൽ സംഘങ്ങൾ 81 ലക്ഷം പതാകകൾ ആകും നിർമ്മിക്കുക. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകർ രണ്ട് കോടി പതാകകൾ നിർമ്മിക്കും. ടെണ്ടർ വിളിച്ചതിന് ശേഷമാണ് ഇത്തരം സംരംഭകർക്ക് സർക്കാർ കരാർ നൽകിയത്.
നിലവിൽ ഒന്നര ലക്ഷം പതാകകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ആഗസ്റ്റ് 10 ഓടെ മുഴുവൻ പതാകകളുടെയും നിർമ്മാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഹർ ഘർ തിരംഗയുടെ ഭാഗമായി ആളുകൾക്ക് എളുപ്പത്തിൽ ത്രിവർണ പതാക ലഭ്യമാക്കാനുള്ള സൗകര്യങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. ആളുകൾക്ക് റേഷൻ കടകൾ, ഗ്രാമ പഞ്ചായത്തുകൾ, താലൂക്ക് ഓഫീസുകൾ, പെട്രോൾ പമ്പുകൾ, അങ്കണവാടികൾ, നഗരസഭകൾ തുടങ്ങിയവ വഴി പതാക വാങ്ങാം.
Comments