ന്യൂഡൽഹി : ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി മൂന്ന് വർഷം തികയുകയാണ്. ഈ സാഹചര്യത്തിൽ, ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ പാകിസ്താൻ ടൂൾക്കിറ്റ് തയ്യാറാക്കി എന്നത് സംബന്ധിച്ച് വിവരങ്ങളാണ് പുറത്തുവരുന്നത്. കശ്മീർ ജനതയെ ഇന്ത്യൻ സർക്കാർ അടിച്ചമർത്തുന്നുവെന്നും ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്നുമുള്ള സന്ദേശങ്ങളാണ് ഇവർ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചത്.
ചൈന, ബെൽജിയം, ജപ്പാൻ, യുക്രെയ്ൻ, ബെർമിങ്ങാം, ദുബായ്, ഓസ്ട്രേലിയ, ഇറ്റലി, ഡെൻമാർക്ക്, ജർമ്മനി എന്നിവിടങ്ങളിലെ പാകിസ്താൻ എംബസികളിലൂടെയാണ് ഈ കുപ്രചാരണം. ഇന്ത്യൻ എംബസികളുടെ മുന്നിൽ നിന്ന് പ്രതിഷേധിക്കാനും പദ്ധതിയിട്ടിരുന്നു. അത്തരം പരിപാടികളിൽ പങ്കെടുക്കാൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പാർലമെന്റംഗങ്ങളെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.
ഓഗസ്റ്റ് 5 ന് പ്രതിഷേധിക്കാൻ സ്വീഡനിലെ പാകിസ്താൻ എംബസി അവിടുത്തെ പാർലമെന്റംഗങ്ങളെ ക്ഷണിക്കുകയും ചെയ്തു. കശ്മീരുമായി ബന്ധപ്പെട്ട് സ്വീഡിഷ് പത്രങ്ങളിൽ ഇന്ത്യയ്ക്കെതിരെ കുപ്രചരണം നടത്താനുള്ള ഉത്തരവാദിത്തവും പാകിസ്താൻ എംബസിക്ക് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരി അഞ്ചിന് കാശ്മീർ സോളിഡാരിറ്റി ദിനത്തിന്റെ പേരിൽ ഇന്ത്യയെ അന്താരാഷ്ട്ര തലത്തിൽ അപകീർത്തിപ്പെടുത്താൻ പാകിസ്താൻ ലോകമെമ്പാടും വലിയ പ്രചാരണം നടത്തിയിരുന്നു.
2019 ഓഗസ്റ്റ് 5 നാണ്, ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയത്. തുടർന്ന് ഇതിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു — ജമ്മു കശ്മീർ, ലഡാക്ക്. ഇതിനെതിരെ പാകിസ്താൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Comments