വാഷിംഗ്ടൺ: ചൈന തുടർച്ചയായി തായ് വാനെതിരേയും ചൈനാക്കടലിലും നടത്തുന്ന മിസൈൽ ആക്രമണത്തിനെതിരെ പരിഹാസവും മുന്നറിയിപ്പുമായി അമേരിക്ക. സ്വയം ആണവശക്തിയാണെന്ന് വിശേഷിപ്പിക്കുന്ന ഒരു രാജ്യത്തിന് ഒട്ടും നിരക്കാത്ത നടപടികളാണ് കമ്യൂണിസ്റ്റ് ചൈനയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് അമേരിക്ക ആവർത്തിച്ചു.
11 ബാലിസ്റ്റിക് മിസൈലുകൾ കഴിഞ്ഞ ദിവസം ചൈന തായ്വാന് നേരേയും ജപ്പാന്റെ അതിർത്തി മേഖലയും ലക്ഷ്യമാക്കി തൊടുത്തിരുന്നു. അമേരിക്കൻ ഹൗസിന്റെ സ്പീക്കർ നാൻസി പെലോസിയുടെ തായ് വാൻ സന്ദർശനത്തിൽ പ്രതിഷേധിച്ചാണ് ചൈന പ്രകോപനം ആരംഭിച്ചത്. ചൈനയുടെ നടപടിയെ തുടർന്ന് പസഫിക്കിലെ എല്ലാ രാജ്യങ്ങളും പ്രതിരോധ ജാഗ്രത വർദ്ധിപ്പിച്ചിരിക്കുകയാണ്.
പസഫിക്കിൽ ക്വാഡ് സഖ്യത്തിന്റെ വൻ നാവികപ്പട മുന്നേ തന്നെ നിലയുറപ്പിച്ചി രിക്കുകയാണ്. ചൈന നടത്തുന്ന എന്തുപ്രകോപനത്തിനും കനത്ത വില നൽകേണ്ടി വരുമെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ചൈനയുടെ പ്രതികരണത്തിന് പിന്നാലെ അമേരിക്ക ബാലിസ്റ്റിക് മിസൈലുകൾ തൊടുക്കുമെന്ന വാർത്ത പെന്റഗൺ തള്ളി.
ലോകരാജ്യങ്ങളെന്ന നിലയിൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നതിനാലാണ് ചൈനയുടെ അതേ നയം പിന്തുടരാത്തതെന്നാണ് പെന്റഗൺ വ്യക്തമാക്കിയത്. അതേ സമയം തങ്ങളുടെ അതിർത്തി ലംഘിച്ചാണ് ചൈനയുടെ മിസൈലുകൾ സമുദ്രത്തിൽ പതിച്ചതെന്ന് ജപ്പാൻ സ്ഥിരീകരിച്ചു. ജപ്പാൻ പ്രധാനമന്ത്രി ഫൂമിയോ കിഷിദ ചൈനയുടെ നടപടിയെ ശക്തമായ ഭാഷയിലാണ് അപലപിച്ചത്.
Comments