കൊച്ചി: കാരക്കോണം മെഡിക്കൽ കോളേജ് കോഴക്കേസിൽ ഇഡി അറസ്റ്റ് നടപടികളിലേക്ക്. മുഖ്യ പ്രതികളായ കാരണക്കോണം മെഡിക്കൽ കോളേജ് ഡയറക്ടർ ഡോ.ബെന്നറ്റ് എബ്രഹാം, സിഎസ്ഐ സഭാ സെക്രട്ടറി പി.പി പ്രവീൺ എന്നിവരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. പല സാമ്പത്തിക ഇടപാട് രേഖകളും ഇവർ ഒളിപ്പിച്ചുവെന്നാണ് ഇഡി സംശയിക്കുന്നത്.
കാരക്കോണം മെഡിക്കൽ കോളേജ് പ്രവേശനത്തിന് തലവരിപ്പണം വാങ്ങുകയും വിദേശനാണ്യ വിനിമയ ചട്ടങ്ങൾ ലംഘിച്ച് സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്തതിലാണ് ഇഡിയുടെ അന്വേഷണം പുരോഗമിക്കുന്നത്. സിഎസ്ഐ സഭാ ബിഷപ്പ് ധർമ്മരാജ് റസാലത്തെ ചോദ്യം ചെയ്തതിന് പിന്നാലെ മെഡിക്കൽ കോളേജ് ഡയറക്ടർ ഡോക്ടർ ബെന്നറ്റ് എബ്രഹാം, സഭാ സെക്രട്ടറി പിപി പ്രവീൺ എന്നിവരെയും ചോദ്യം ചെയ്തിരുന്നു. ഇവരുടെ വീടുകളിലും, ബിഷപ്പിന്റെ ആസ്ഥാനത്തും ഇഡി നടത്തിയ റെയ്ഡുകളിൽ സാമ്പത്തിക ഇടപാടിന്റെ ചില രേഖകൾ പിടിച്ചെടുത്തെങ്കിലും നിർണായക രേഖകൾ പലതും ഒളിപ്പിച്ചതായാണ് ഇഡി കരുതുന്നത്.
ഇടതു സഹയാത്രികനായ ഡോ. ബെന്നറ്റ് എബ്രഹാം 2014-ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയും, തുടർന്ന് പേയ്മെന്റ് സീറ്റ് വിവാദം കത്തിപ്പടരുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിനായി പ്രവീൺ കൊച്ചിയിലെ ഇഡി ഓഫീസിലെത്തുന്നതിന് മുമ്പ് തന്നെ ചില ഫയലുകളടക്കം മാറ്റിയതായാണ് കരുതുന്നത്.
നിലവിൽ ചോദ്യം ചെയ്ത് വിട്ടയച്ചവർ അന്വേഷണവുമായി പൂർണമായി സഹകരിക്കാത്തതിനാൽ ഇഡി ശേഖരിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ അറസ്റ്റുകൾ ഉടനുണ്ടായേക്കും. ബിഷപ്പ് ധർമ്മരാജ് റസാലം വീണ്ടും ചോദ്യം ചെയ്യലിന് എത്തേണ്ടി വരുമെന്ന് ഇഡി നേരത്തെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ബിഷപ്പിന്റെ വിദേശയാത്രകളും തടഞ്ഞിട്ടുണ്ട്.
Comments