കോഴിക്കോട്: എംഎസ്എഫ് ക്യാമ്പിൽ എസ്ഡിപിഐക്കും ഫ്രറ്റേണിക്കുമെതിരായ പരാമർശങ്ങളിൽ മാപ്പു ചോദിച്ച് ജനഗണമന തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. അദ്ദേഹത്തിന്റെ പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയതിന് പിന്നാലെയാണ് മാപ്പു പറച്ചിൽ.
തന്റെ രാഷ്ട്രീയവും മതവും നിലപാടുകളും വ്യക്തിപരമാണെന്ന് ഷാരിസ് പറഞ്ഞു. ഫിലിം ക്ലബുമായി ബന്ധപ്പെട്ട പരാമർശങ്ങളിലാണ് ഷാരിസിന്റെ മാപ്പു പറച്ചിൽ. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു ഷാരിസിന്റെ പ്രതികരണം.
‘ വേര് എന്ന എംഎസ്എഫ് സംഘടിപ്പിച്ച സമ്മേളനത്തിൽ കല, സർഗം, സംസ്കാരം എന്ന ചർച്ചയിലെ എന്റെ വാക്കുകളിൽ ചില സുഹൃത്തുക്കളും സഹപ്രവർത്തകരും പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തുകയുണ്ടായി. പ്രത്യേകിച്ച് ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട പരാമർശം. എന്റെ വാക്കുകൾ ഏതെങ്കിലും വ്യക്തികളുടെയോ രാഷ്ട്രീയ സംഘടനകളുടെയും മതത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പരാമർശത്തിൽ നിർവ്യാജം ക്ഷമചോദിക്കുന്നു. എന്റെ രാഷ്ട്രീയവും എന്റെ മതവും എന്റെ നിലപാടുകളും തികച്ചും വ്യക്തിപരമാണ്. അതിൽ തുടരും’ ഷാരിസ് കുറിപ്പിൽ പറയുന്നു.
‘ജനഗണമന റിലീസ് ചെയ്തതിന് ശേഷം എസ്.ഡി.പി.ഐ അവരുടെ മൂവി ക്ലബ് ഉദ്ഘാടനത്തിന് വിളിച്ചു, ഞാൻ വരില്ലെന്ന് പറഞ്ഞു. ജനഗണമനയുടെ സംവിധായകൻ ഡിജോ ജോസിനെ വിളിച്ചോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നും വേണ്ടത് എന്നെയാണെന്നുമാണ് അവർ പറഞ്ഞത്. അവർക്ക് വേണ്ടത് എന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദിനെയായിരുന്നു എന്ന് ഞാൻ മനസിലാക്കി’ എന്നായിരുന്നു എംഎസ്എഫിന്റെ വേര് എന്ന പരിപാടിയിൽ സംസാരിക്കവേ ഷാരിസ് പറഞ്ഞത്.ഈ പരാമർശത്തിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലൂടെ വലിയ രീതിയിൽ ഷാരിസിനെതിരെ അധിക്ഷേപ പ്രചാരണങ്ങൾ നടന്നിരുന്നു. പിന്നാലെയാണ് മാപ്പ് പറച്ചിൽ.
Comments