ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ഔദ്യോഗിക വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച്ച. സംസ്ഥാനം നേരിടുന്ന നിരവധി പ്രശ്നങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു കൂടിക്കാഴ്ച്ചയുടെ ഉദ്ദേശ്യം.
സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ വ്യക്തമാക്കി പ്രധാനമന്ത്രിക്ക് മമത ബാനർജി നിവേദനം സമർപ്പിച്ചു. കേന്ദ്ര പദ്ധതികളായ തൊഴിലുറപ്പ്, ആവാസ് യോജന, ഗ്രാമീൺ സഡക് യോജന എന്നിവ ഏറ്റവും നന്നായി തന്നെ ബംഗാളിൽ നടപ്പിലാക്കുന്നുണ്ടെന്നും ഇതിന് അനുവദിച്ചിട്ടുള്ള ഫണ്ട് എത്രയും വേഗം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാണ് സംസ്ഥാനം ഈ പദ്ധതികൾ നടപ്പിലാക്കുന്നതെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.
മമത ബാനർജിയുടെ അടുത്ത അനുയായിയായ പാർത്ഥ ചാറ്റർജിയെ ഇ.ഡി അറസ്റ്റ് ചെയ്ത സാഹചര്യം നിലനിൽക്കവേയാണ് കൂടിക്കാഴ്ച്ച നടന്നത്. അറസ്റ്റിനെ തുടർന്ന് പാർത്ഥ ചാറ്റർജിയുമായി അകലം പാലിച്ച മുഖ്യമന്ത്രി വിഷയത്തിൽ വലിയ വിമർശനം ഉയർത്തിയതുമില്ല.
Comments