കൊൽക്കത്ത : അദ്ധ്യാപക അഴിമതി കേസിൽ പ്രതികളായ തൃണമൂൽ കോൺഗ്രസ് മുൻ മന്ത്രി പാർത്ഥ ചാറ്റർജിയും സഹായി അർപ്പിത മുഖർജിയെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് വിട്ടിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
ചാറ്റർജിയുടെ അഭിഭാഷകൻ ജാമ്യത്തിനായി ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ചതിന് ശേഷമാണ് ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടത്. അതേസമയം അർപിതയെ അലിപ്പൂർ വനിതാ തിരുത്തൽ കേന്ദ്രത്തിലും പാർത്ഥയെ പ്രസിഡൻസി ജയിലിലും പാർപ്പിക്കും. ഇരുവരെയും ഇഡി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്താനാണ് സാധ്യത.
അർപ്പിതയുടെ ജീവൻ അപകടത്തിലാണെന്ന് അഭിഭാഷകൻ മുമ്പ് കോടതിയെ അറിയിച്ചിരുന്നു. കൂടാതെ അർപ്പിതയുമായുള്ള ചാറ്റർജിയുടെ കമ്പനിയായ ‘അപാ യൂട്ടിലിറ്റി സർവീസിൽ കണ്ടെത്തിയ രേഖകൾ തെറ്റാണെന്ന് ചാറ്റർജിയുടെ അഭിഭാഷകൻ വ്യക്തമാക്കി.
മാത്രമല്ല അർപ്പിതയുടെ 31 ലൈഫ് ഇൻഷുറൻസ് പോളിസികളിൽ മുൻ മന്ത്രിയെ നോമിനിയായി നാമകരണം ചെയ്ത രേഖകളും തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കോടതിയിൽ ജാമ്യത്തിന് അപേക്ഷിക്കുമ്പോൾ ആവശ്യമെങ്കിൽ തന്റെ കക്ഷി എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്നും ചാറ്റർജിയുടെ നിയമോപദേശകൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.
Comments