കാബൂൾ: ലോകരാജ്യങ്ങൾക്കെതിരെ വിചിത്ര പരമാർശവുമായി താലിബാൻ രംഗത്ത്. മനുഷ്യാവകാശത്തിന്റെ പേരിൽ അഫ്ഗാൻ സ്ത്രീകളുടെ അന്തസ്സ് ലംഘിക്കാൻ അന്താരാഷ്‌ട്ര സമൂഹം ശ്രമിക്കുന്നതായി താലിബാൻ ആരോപിച്ചു.
അന്താരാഷ്‌ട്ര സമൂഹമാണ് അഫ്ഗാനിസ്ഥാനിൽ കൂടുതൽ മനുഷ്യാവകാശ ലംഘനം നടത്തിയതെന്നും താലിബാൻ ആരോപിച്ചു. ഫരിയാബിലെ ഒരു സമ്മേളനത്തിലാണ് സദാചാരവകുപ്പ് മന്ത്രി മുഹമ്മദ് ഖാലിദ് ഹനഫി ഇക്കാര്യം വ്യക്തമാക്കിയത്.
” നമ്മുടെ സഹോദരിമാരുടെ അന്തസ്സ് ലംഘിക്കാനും അവരെ മോശക്കാരാക്കാനുമാണ് ആഗോള സമൂഹം ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും. ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒരു കസേരയിൽ ഇരിക്കണമെന്ന് അന്താരാഷ്‌ട്ര സമൂഹം ആഗ്രഹിക്കുന്നു. ഇത് ഏത് തരത്തിലുള്ള അവകാശമാണ്. നമ്മുടെ രാജ്യമോ നമ്മുടെ വിശ്വാസങ്ങളോ മതമോ ഇതിനെ പിന്തുണയ്‌ക്കുന്നില്ലെന്ന്” താലിബാൻ മന്ത്രി പറഞ്ഞു.
അഫ്ഗാനിൽ താലിബാൻ ഭരണത്തിലേറിയതിന് ശേഷം മുഴുവൻ സ്ത്രീകളും ഹിജാബ് സ്വീകരിച്ചതായി മന്ത്രി അവകാശപ്പെട്ടു. താലിബാൻ ഭരണത്തിലേറിയതിന് ശേഷം രാജ്യത്തെ സ്ത്രീകളുടെ സാമൂഹികാവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണെന്ന് അഫ്ഗാനിലെ യുഎൻ അസിസ്റ്റൻസ് മിഷൻ റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് താലിബാന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
Comments