ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് അഴിമതി കേസിൽ മുഖം നഷ്ടപ്പെട്ട് നിൽക്കുന്ന വയനാട് എം പി രാഹുൽ ഗാന്ധിയുടെ പുതിയ പ്രസ്താവന സാമൂഹിക മാദ്ധ്യമങ്ങളിൽ ചിരി പടർത്തി മുന്നേറുന്നു. സംവിധാനങ്ങൾ മുഴുവൻ തന്റെ കൈയിൽ തന്നാൽ തിരഞ്ഞെടുപ്പ് ജയിച്ച് കാണിച്ചു തരാമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ ഉദ്ദേശിച്ച് രാഹുൽ പറഞ്ഞ വാക്കുകൾ കോൺഗ്രസിനെതിരെ തന്നെ ഉപയോഗിക്കപ്പെടുകയാണ് സോഷ്യൽ മീഡിയയിൽ.
‘ഹിറ്റ്ലറും തിരഞ്ഞെടുപ്പുകൾ ജയിച്ചിട്ടുണ്ട്. എല്ലാ സർക്കാർ സംവിധാനങ്ങളെയും വരുതിയിൽ നിർത്തിയായിരുന്നു ഹിറ്റ്ലറുടെ വിജയം. അത് പോലെ, മുഴുവൻ സംവിധാനങ്ങളും എന്റെ കൈയ്യിൽ തരൂ. എങ്ങനെ തിരഞ്ഞെടുപ്പ് ജയിക്കണമെന്ന് ഞാൻ കാണിച്ചു തരാം.‘ ഇതായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ.
ഹിറ്റ്ലറോട് സ്വയം ഉപമിക്കുകയാണോ രാഹുൽ എന്നാണ് ചിലർ ചോദിക്കുന്നത്. എല്ലാ സംവിധാനവും കൈപ്പിടിയിൽ ഒതുക്കിയ ശേഷം അത് ഉപയോഗിച്ച് തിരഞ്ഞെടുപ്പ് ജയിക്കുന്ന രീതി ഇന്ത്യയിൽ ആദ്യം കൊണ്ട് വന്നത് നെഹ്രുവാണെന്നും, അതിനെ ഏറ്റവും ഭീകരമായി പ്രാവർത്തികമാക്കിയത് രാഹുലിന്റെ മുത്തശ്ശിയായ ഇന്ദിരാ ഗാന്ധിയാണെന്നും ചിലർ ചൂണ്ടിക്കാട്ടി. അടിയന്തരിവാസ്ഥക്കാലം ഇന്ത്യൻ ജനാധിപത്യം ഒരിക്കലും മറക്കില്ലെന്നും വിമർശകർ രാഹുലിന് മറുപടി നൽകി.
അറുപത് വർഷത്തോളം സംവിധാനങ്ങൾ മുഴുവൻ കൈയിൽ ഉണ്ടായിരുന്നിട്ടും, യുപിഎയുടെ ഭരണകാലത്ത് തുടർച്ചയായി പത്ത് വർഷം സംവിധാനങ്ങൾ മുഴുവൻ കൈപ്പിടിയിൽ ഉണ്ടായിട്ടും 2014ൽ എന്തു കൊണ്ട് കോൺഗ്രസ് തോറ്റു എന്ന് ചിലർ ചോദിച്ചു. ജനവിധിയെ ഏത് മാനകം കൊണ്ടാണ് രാഹുൽ അളക്കുന്നതെന്നും സാമൂഹിക മാദ്ധ്യമങ്ങൾ വിമർശിച്ചു.
Comments