തിരുവനന്തപുരം: അട്ടപ്പാടിയിലെ മധുവിനെ ക്രൂരമായി കൊല ചെയ്ത കേസ് സർക്കാർ അട്ടിമറിക്കുകയാണെന്നും ഇതിലൂടെ സംസ്ഥാന സർക്കാരിന്റെ ദളിത് വിരുദ്ധമുഖം വ്യക്തമായതായും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ സ്പോൺസർ ചെയ്താണ് കേസിലെ സാക്ഷികളെ കൂറുമാറ്റുന്നത്. നേരത്തെ കേസിലെ പ്രതിക്ക് സിപിഎം പാർട്ടി ചുമതല നൽകി മലയാളികളെ മുഴുവൻ വെല്ലുവിളിച്ചിരുന്നു. ഇതിന്റെ തുടർച്ച തന്നെയാണ് കേസ് അട്ടിമറിയിൽ എത്തി നിൽക്കുന്നത്.
കേരളത്തിലെ ആദിവാസി വിഭാഗം സംഘടിത വോട്ട്ബാങ്ക് അല്ലാത്തതു കൊണ്ടാണ് പിണറായി സർക്കാർ മധുവിന് നീതിനിഷേധിക്കുന്നത്. സംഘടിത മതവിഭാഗത്തിന് സംസ്ഥാനത്ത് എന്തുമാവാം എന്നത് ആലപ്പുഴ കളക്ടറെ മാറ്റിയതോടെ കേരളത്തിന് മനസിലായെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
വാളായറിന് സമാനമായ രീതിയിലാണ് മധു കേസും സർക്കാർ അട്ടിമറിക്കുന്നത്.
അവഗണിക്കപ്പെടുന്ന ജനവിഭാഗത്തിന് നീതി ലഭിക്കാതിരിക്കാൻ ആസൂത്രിതമായ ഗൂഢാലോചനയാണ് സിപിഎം നടത്തുന്നത്. മധുവധകേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെ എന്തുവില കൊടുത്തും ബിജെപി പ്രതിരോധിക്കും. ഈ വിഷയം ബിജെപി പ്രതിനിധി സംഘം കേന്ദ്ര പട്ടികവർഗ വകുപ്പ് മന്ത്രി അർജുൻ മുണ്ടെയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രപട്ടികവർഗ വകുപ്പിന്റെ ഇടപെടൽ ഉണ്ടാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Comments