കൊച്ചി: ലൈംഗിക അതിക്രമ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുടേതു പോലുള്ള ആളുകൾക്ക് വേണ്ടിയല്ല അടിയന്തര വാദം കേൾക്കൽ നടത്തുന്നതെന്ന് ഹൈക്കോടതി. പോക്സോ കേസിലെ പ്രതിയുടെ അഭിഭാഷകൻ അടിന്തര വാദം കേൾക്കലിന് ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ ഈ പ്രതികരണം. അടിയന്തര വാദം കേൾക്കലിന് അർഹരായവർ ഒട്ടേറെപ്പേർ വെറെയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് കൗസർ എഡപ്പഗത്തിന്റെതാണ് ഈ പരാമർശം.
കേസ് അവധിക്കു ശേഷം കേൾക്കാമെന്ന് കോടതി അറിയിച്ചതിന് ശേഷവും അഭിഭാഷകൻ അടിയന്തര വാദം കേൾക്കൽ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എട്ടുവയസുകാരിയെ രണ്ടു തവണ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് വേണ്ടിയാണ് അഭിഭാഷകൻ ആവശ്യമുന്നയിച്ചത്. ഹർജിക്കാരനും പെൺകുട്ടിയുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞപ്പോൾ കോടതി രോഷത്തോടെ പ്രതികരിച്ചു.
‘ഹർജിക്കാരന് പെൺകുട്ടിയുണ്ട് എന്ന് വെച്ച് എന്താണ്? രണ്ടു തവണയാണ് നിങ്ങൾ ഈ കേസിലെ കുട്ടിയെ ഉപദ്രവിച്ചത്. അവൾ പ്രതിരോധിച്ചപ്പോൾ വായിൽ തുണി തിരുകുകയാണ് ചെയ്തത്. ആ കുട്ടിയുടെ മൊഴി മാത്രം മതിയെന്ന് കോടതി പറഞ്ഞു. ഇനിയും വാദിക്കുകയാണെങ്കിൽ കേസ് ഇപ്പോൾ തന്നെ തള്ളും നിങ്ങൾ സുപ്രീംകോടതിയിൽ പോയ്ക്കോളു. ഇനി കോടതി കേസ് പരിഗണിക്കുമ്പോൾ വാദിക്കുകയാണെങ്കിൽ ഇതിൽ ഉത്തരവു പറയാം അതിന് ശ്രമിക്കൂവെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇതുപോലെയുള്ള ആളുകൾക്ക് വേണ്ടിയല്ല കോടതിയിലെ അടിയന്തരവാദം. അർഹരായവർ വേറെ കാത്തിരിക്കുന്നുണ്ട്. എട്ടുവയസുകാരിയെ പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ടവർക്ക് വേണ്ടിയല്ല ഇതെന്ന് കോടതി വ്യക്തമാക്കി. ഹർജി രണ്ട് മാസം കഴിഞ്ഞ് പരിഗണിക്കാമെന്ന് കോടതി കൂട്ടിച്ചേർത്തു.
Comments