ന്യൂയോർക്ക്: ട്വിറ്ററിന്റെ ഓരോ തെറ്റുകളും ചൂണ്ടിക്കാട്ടി എലോൺ മസ്‌ക് കോടതിയിൽ. ട്വിറ്റർ വാങ്ങുന്നതിൽ നിന്ന് പിന്നോട്ട് പോയ എലോൺ മസ്‌ക്കാണ് ട്വിറ്റർ നൽകിയ കേസ്സിനെതിരെ മറ്റൊരു കേസ് കൊടുത്തിരിക്കുന്നത്. ആഗോള തലത്തിൽ വിവിധ രാജ്യങ്ങളുടെ ആഭ്യന്തര നിയമങ്ങളെ തുടർച്ചയായി ട്വിറ്റർ ലംഘിക്കുന്നത് അക്കമിട്ട് നിരത്തിയാണ് മസ്‌കിന്റെ പരാതി. ഇന്ത്യ ട്വിറ്ററിനെതിരെ നടത്തിയ ശക്തമായ നിയമനടപടിയും അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും വിവരസാങ്കേതിക നിയമരംഗത്തെ പ്രശ്‌നങ്ങളുമാണ് മസ്‌ക് കോടതിയിൽ രേഖാമൂലം നൽകിയത്.
ട്വിറ്റർ ഇന്ത്യാ സർക്കാറിന്റെ നിരന്തരമായ ആവശ്യം അംഗീകരിച്ചില്ല. തുടർന്ന് ഇന്ത്യ ട്വിറ്ററിനെതിരെ ശക്തമായ നിയമനടപടി സ്വീകരിച്ചു. ഉദ്യോഗസ്ഥരെ പ്രതിയാക്കുകയും ട്വിറ്റർ ആസ്ഥാനത്ത് റെയ്ഡ് നടത്തിയതും മസ്‌ക് തെളിവായി നിരത്തിയാണ് ആരോപണങ്ങൾ ശക്തമാക്കുന്നത്. ട്വിറ്റർ മസ്‌കിനെതിരെ നൽകിയ കേസ്സിനെതിരെ ഡേലാവെയർ കോടതി യിൽ നൽകിയ കേസ്സിലാണ് ട്വിറ്ററിന്റെ നിയമലംഘനങ്ങൾ നിരത്തുന്നത്.
ഇന്ത്യാ ഗവൺമെന്റിനെതിരെ ട്വിറ്റർ നടത്തിയ നിയമപോരാട്ടത്തിന്റെ മുഴുവൻ രേഖകളും അമേരിക്കൻ കോടതിയിൽ ഹാജരാക്കണമെന്നും മസ്‌ക് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തര നിയമങ്ങളെ തുടർച്ചയായി ലംഘിച്ചതിനെ തുടർന്ന് ഇന്ത്യ ഗവൺമെന്റ് എടുത്ത ശക്തമായ നടപടിയും അതിനെ തുടർന്ന് മേഖലയിലുണ്ടായ സാമ്പത്തിക പ്രശ്‌ന ങ്ങൾക്കും ട്വിറ്റർ മാത്രമാണ് ഉത്തരവാദിയെന്നും മസ്‌ക് ആരോപിച്ചു.
റഷ്യ-യുക്രെയ്ൻ വിഷയത്തിലും അമേരിക്കൻ-നാറ്റോ വിരുദ്ധ സമീപനമാണ് ട്വിറ്റർ എടുത്തതെന്നും മസ്‌ക് പരാതിയിൽ പറയുന്നു. റഷ്യയ്‌ക്ക് അനുകൂല നിലപാടാണ് ട്വിറ്റർ എടുക്കുന്നത്. നിരവധി യുക്രെയ്ൻ അനുകൂല അക്കൗണ്ടുകൾ ട്വിറ്റർ റഷ്യയ്‌ക്കായി റദ്ദാക്കിയെന്നും മസ്‌ക് ചൂണ്ടിക്കാട്ടി. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുകയും റഷ്യയെ അനുകൂലിക്കുന്നതും അമേരിക്കൻ വിദേശനയത്തിന് തന്നെ വെല്ലുവിളിയാണ്.
ട്വിറ്ററിനെ സ്വന്തമാക്കാൻ തീരുമാനിച്ച എലോൺ മസ്‌ക് ഇതുവരെ ട്വിറ്ററിൽ എടുത്തിരിക്കുന്ന വ്യാജ അക്കൗണ്ടുകളുടെ വിവരം നൽകണമെന്ന ആവശ്യം ട്വിറ്റർ നിരാകരിച്ചതോടെയാണ് എലോൺ മസ്‌ക് വിൽപ്പന കരാറിൽ നിന്നും പിൻവാങ്ങുന്നതായി അറിയിച്ചത്.
Comments