ബാങ്കോക്ക്: തെക്ക്-കിഴക്കൻ തായ്‌ലന്റിൽ നിശാക്ലബിൽ തീപിടിത്തത്തിൽ 14 മരണം. ചോൻബുരി പ്രവിശ്യയിലെ നിശാക്ലബിലാണ് തീപിടിത്തമുണ്ടായത്. നാല്പതോളം പേർക്ക് പരിക്കേറ്റതായും പോലീസും രക്ഷാപ്രവർത്തകരും അറിയിച്ചു. ഓഗസ്റ്റ് 5 വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. തീപിടുത്തത്തിൽ അന്വേഷണത്തിന് തായ് പ്രധാനമന്ത്രി പ്രയുത് ചാൻ-ഓച്ച ഉത്തരവിട്ടു. ഇരകളുടെ കുടുംബത്തിന് സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബാങ്കോക്കിൽ നിന്നും 160 കിലോമീറ്റർ തെക്കുകിഴക്കായി ചോൻബുരി പ്രവിശ്യയിലെ സത്താഹിപ് ജില്ലയിലെ മൗണ്ടൻ ബി നിശാക്ലബിലാണ് തീപിടുത്തം നടന്നതെന്ന് പ്രവിശ്യാ പോലീസ് മേധാവി മേജർ ജനറൽ അത്താസിത് കിജ്ജഹാൻ പറഞ്ഞു. അപടകത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും ഫോറൻസിക് സംഘം സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് മുമ്പും തായ്ലാന്റിലെ നിശാക്ലബുകളിൽ തീപിടിത്തമുണ്ടായിട്ടുണ്ട്. 2009-ൽ പുതുവത്സര ദിനം പുലർച്ചെ ശാന്തിക ക്ലബ്ബിൽ തീ പടർന്നതിനെ തുടർന്ന് ബാങ്കോക്കിൽ 60-ലധികം ആളുകൾ മരിച്ചിരുന്നു. അപകടം ഉണ്ടായതിന്റെ അന്വേഷണത്തിൽ ക്ലബ്ബിന്റെ ഉടമയടക്കം രണ്ടുപേർക്ക് ജയിൽ ശിക്ഷയും കോടതി വിധിച്ചു. 2012-ൽ തായ്‌ലൻഡിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഫൂക്കറ്റിലെ ഒരു നിശാക്ലബിലും തീപടർന്നതിനെ തുടർന്ന് നാല് പേർ മരണപ്പെട്ടിരുന്നു.
Comments