ദുബായ്: ദുബായ് കാൻ’പദ്ധതിയിൽ ഈ വർഷം അവസാനത്തോടെ 50 കുടിവെള്ള സ്റ്റേഷനുകൾ കൂടി നഗരത്തിൽ സ്ഥാപിക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ തുടക്കം കുറിച്ച ‘ദുബായ് കാൻ’പദ്ധതി പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗം കുറക്കുന്നതിന് പ്രഖ്യാപിച്ച പദ്ധതിയാണ്.
പദ്ധതി വഴി 10ലക്ഷം കുപ്പിവെള്ളം വാങ്ങുന്നത് കുറക്കാൻ കഴിഞ്ഞതായാണ് അധികൃതർ വിലയിരുത്തുന്നത്. കുടിവെള്ളം ശേഖരിക്കാൻ ഇതിനായി നഗരത്തിലുടനീളം സ്റ്റേഷനുകൾ സ്ഥാപിക്കുകയാണ് അധികൃതർ ചെയ്തത്.
ദുബായ് നഗരത്തിൽ 34 സ്ഥലങ്ങളിലാണ് ആദ്യഘട്ടമായി സൗജന്യമായി കുടിവെള്ളം ശേഖരിക്കാനുള്ള റീ ഫിൽ സ്റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നുത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
കുപ്പിയുമായി എത്തുന്നവർക്ക് കുടിവെള്ളം നിറക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. ഇതൊരു സംസ്കാരമായി വളർത്താനാണ് ദുബായ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്. കുപ്പിവെള്ളം കുടിക്കുന്നത് ഒഴിവാക്കുകയും വീടുകളിൽ വാട്ടർ ഫിൽറ്ററുകൾ സ്ഥാപിക്കാനും പദ്ധതിയുടെ ഭാഗമായി അധികൃതർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജനങ്ങൾ കൂടുതലായി ഈ രീതി പിന്തുടരുന്നതോടെ വലിയതോതിൽ മലിനീകരണം തടയാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒരു ബോട്ടിൽ കൈയിൽ കരുതിയാൽ ഓരോ വ്യക്തിക്കും ഒന്നോ രണ്ടോ ബോട്ടിൽ ഉപയോഗം ദിവസവും ഒഴിവാക്കാനാകും. ഇത്തരത്തിൽ ഒരോരുത്തരും തീരുമാനമെടുത്താൽ ഓരോ മാസവും ഒഴിവാക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ കണക്ക് വലുതാണ്. പലപ്പോഴും യാത്രകളിലും വിനോദ അവസരങ്ങളിലും വഴിയിൽ കുടിവെള്ളം ലഭ്യമാകാത്തതാണ് കുപ്പിവെള്ളം വാങ്ങാൻ കാരണമാകുന്നത്.
ദുബായ് കാൻ’ഇത് പരിഹരിക്കാനാണ് കുടിവെള്ള ശേഖരണ കേന്ദ്രങ്ങൾ നഗരത്തിലുടനീളം സ്ഥാപിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ജനങ്ങൾ കൂടുതലായി എത്തിച്ചേരുന്ന സ്ഥലങ്ങളിലാണ് ‘റീ ഫിൽ’സ്റ്റേഷനുകൾ സ്ഥാപിച്ചത്. ജനങ്ങളുടെ മാനസികാവസ്ഥ മാറ്റുന്നതിലും പരിസ്ഥിതിക്ക് അനുകൂലമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും വലിയ പുരോഗതി കൈവരിക്കാൻ പദ്ധതിയിലൂടെ സാധിച്ചെന്നും ഈ സംരംഭം മികച്ച വിജയമാണെന്ന് ഉറപ്പാക്കാൻ ആദ്യ ഘട്ടത്തിലെ വിജയത്തിലൂടെ സാധിച്ചതായും അധികൃതർ പറഞ്ഞു
Comments