കോഴിക്കോട്: വളയത്ത് വിദേശത്തു നിന്നും എത്തിയ യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയതായി പരാതി. ചെക്യാട് സ്വദേശി റിജേഷിനെയാണ് കാണാതായത്. ഖത്തറിലായിരുന്ന ഇയാൾ ജൂൺ 16 ന് നാട്ടിൽ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു.
ജൂൺ 10നാണ് അവസാനമായി റിജേഷ് കുടുംബവുമായി ബന്ധപ്പെട്ടത്. ജൂൺ 16 നാണ് കണ്ണൂരിൽ വിമാനം ഇറങ്ങും എന്നായിരുന്നു റിജേഷ് പറഞ്ഞിരുന്നത്. എന്നാൽ വീട്ടിലേക്ക് വന്നില്ല. തുടർന്ന് ഖത്തറിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോൾ റിജേഷ് നാട്ടിലേക്ക് മടങ്ങിയതായി വ്യക്തമാകുകയായിരുന്നു.
ഇതിന് പിന്നാലെ ഖത്തറിൽ നിന്നും നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺ കോളുകൾ റിജേഷിന്റെ സഹോദരന് ലഭിക്കാൻ ആരംഭിച്ചു. റിജേഷിന്റെ കയ്യിൽ ഒരു സാധനം കൊടുത്തുവിട്ടിട്ടുണ്ടെന്നും ഇതുവരെ അത് കയ്യിൽ ലഭിച്ചിട്ടില്ലെന്നും പറഞ്ഞായിരുന്നു ഭീഷണി. സാധനം കയ്യിൽ കിട്ടിയില്ലെങ്കിൽ എല്ലാവരെയും കൊലപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയിരുന്നു. ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് വീട്ടിലെത്തി റിജേഷിന്റെ സഹോദരന്റെയും മാതാപിതാക്കളുടെയും മൊഴിയെടുത്തു. കോഴിക്കോട് സ്വദേശിയായ ഇർഷാദിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതായുള്ള പരാതി വീണ്ടും ഉയർന്നിരിക്കുന്നത്.
Comments