ന്യൂഡൽഹി: പ്രതിരോധ രംഗത്തെ വൻ ശക്തിയായ അമേരിക്കയും ഓസ്‌ട്രേലിയയും തേജസ്സ് യുദ്ധവിമാനത്തിനായി രംഗത്തെത്തിയതോടെ ഇന്ത്യ പ്രതിരോധ രംഗത്ത് ഉയരങ്ങൾ താണ്ടാൻ ഒരുങ്ങുന്നു. മെയ്ക് ഇന്ത്യാ പദ്ധതിയിലൂടെ വിവിധ ലോകശക്തികളുടെ മികച്ച ആയുധങ്ങൾ നിർമ്മിക്കുന്ന ഇന്ത്യയുടെ തേജസ്സ് യുദ്ധവിമാനത്തിന്റെ കാര്യക്ഷമതയിൽ എല്ലാവരും തൃപ്തി രേഖപ്പെടുത്തിക്കഴിഞ്ഞു.
ചെറുതും അതേ സമയം മിക്ച പ്രവർത്തന ക്ഷമതയുമുള്ള വിമാനങ്ങൾ ആഭ്യന്തര പ്രതിരോധ രംഗത്ത് എല്ലാ ഭൂമേഖലകളിലും ഏറെ പ്രയോജനകരമാണെന്നാണ് വിലയിരുത്തൽ. ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡിന്റെ സ്വപ്‌നതുല്യ വിമാനം രണ്ടു സീറ്റുകളുള്ളവയായതിനാൽ എല്ലാ രാജ്യങ്ങളുടേയും വ്യോമസേനകൾക്ക് മികച്ച പരിശീലന വിമാനമായി അക്കാദമികളിൽ ആവശ്യമായി വരുമെന്നതും വിലയിരുത്തപ്പെട്ടിരിക്കു കയാണ്.
ഇന്ത്യൻ നിർമ്മിത വിവിധോദ്ദേശ്യ യുദ്ധവിമാനമാണ് എൽസിഎ തേജസ്. മണിക്കൂറിൽ 900 മുതൽ 1000 കിലോമീറ്റർ വേഗത്തിൽ പറന്നുകൊണ്ടാണ് തേജസ്സ് പ്രഹര ശേഷി പരീക്ഷിച്ചത്. മിസൈലുകളും ബോംബുകളും വിമാനത്തിൽനിന്ന് വർഷിച്ചുകൊണ്ടായിരുന്നു പരീക്ഷണം. ഏത് പ്രതികൂലസാഹചര്യത്തിലും ശത്രുലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള വിധത്തിലാണ് വിമാനം രൂപകല്പന ചെയ്തിട്ടുള്ളത്.
നിലവിൽ 2 സ്‌ക്വാഡ്രൺ തേജസ് പോർ വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമായത്. 83 തേജസ്സ് വിമാനങ്ങൾക്കുള്ള കരാർ കഴിഞ്ഞ വർഷം ഒപ്പിട്ടിരുന്നു. 2030 ഓടെ വിമാനങ്ങൾ പൂർണമായി വിതരണം ചെയ്യും. ഇതിന് പിന്നാലെയാണ് അന്താരാഷ്‌ട്ര തലത്തിലേയ്‌ക്ക് തേജസ്സ് വിൽപ്പനയ്‌ക്കായി തയ്യാറെടുക്കുന്നത്.
Comments