കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ശനിയാഴ്ച രാവിലെയായിരുന്നു സംഭവിച്ചത്. മധ്യനേപ്പാളിലും കാഠ്മണ്ഡു താഴ്വരയിലും ഭൂചലനം അനുഭവപ്പെട്ടതായാണ് വിവരം. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
നുവാകോട്ട് ജില്ലയിലെ ബേൽകോട്ട് ഗാന്ധി എന്ന പ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. രാവിലെ 5.26 ഓടെയായിരുന്നു ഇത് സംഭവിച്ചത്. കഴിഞ്ഞയാഴ്ചയും നേപ്പാളിൽ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഖോത്താംഗ് ജില്ലയിലെ മാർട്ടിം ബിർത്തയിലാണ് സംഭവിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ പലപ്പോഴായി നേരിയ ഭൂചലനങ്ങൾ നേപ്പാളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
2015 ഏപ്രിലിൽ സംഭവിച്ച ഭൂചലനമായിരുന്നു നേപ്പാളിൽ നിരവധി പേരുടെ ജീവഹാനിക്കും കടുത്ത നാശനഷ്ടങ്ങൾക്കും ഇടയാക്കിയത്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏകദേശം 9,000 ലധികം ആളുകൾ മരിക്കുകയും 22,000 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എട്ട് ലക്ഷത്തോളം കെട്ടിടങ്ങൾ തകർന്ന് തരിപ്പണമായെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
Comments