മധ്യപ്രദേശ്: ജബൽപൂർ ആശുപത്രിയിലെ തീപിടുത്തത്തിൽ 8 പേർ മരിച്ച സംഭവത്തിൽ കുറ്റക്കാരായ ഡോക്ടർമാരെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് പോലീസ്. മൂന്ന് ഡോക്ടർമാരും മാനേജരുമാണ് മുങ്ങിയിരിക്കുന്നത്. പോലീസ് ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. പ്രതികളെ കണ്ടെത്തുന്നവർക്ക് 10000 രൂപ പാരിതോഷികം നൽകുമെന്ന് പോലീസ് അറിയിച്ചു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ആശുപത്രി പ്രവർത്തിച്ചിരുന്നത്. സംഭവത്തിന് ശേഷം ജബല്പൂരിലെ 28 ആശുപത്രികളുടെ രജിസ്‌ട്രേഷൻ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ റദ്ദാക്കി. മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നരഹത്യക്ക് കേസെടുത്തു. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
ആശുപത്രി ഡയറക്ടർ ഡോ. നിഷിത് ഗുപ്ത, സുരേഷ് പട്ടേൽ, സഞ്ജയ് പട്ടേൽ , സീനിയർ മാനേജർ രാം സോണി എന്നിവരാണ് അറസ്റ്റിലായവർ. ബാക്കിയുള്ളവർക്കായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന ആശുപത്രികളുടെ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യാനുള്ള നടപടി തുടരുകയാണ്. നിരവധി സ്ഥാപനങ്ങളിൽ ഇതിനോടകം മെഡിക്കൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി.
Comments