ന്യൂയോർക്ക്: അമേരിക്കയിലെ വിസ്‌കോസിനിലെ ഗുരുദ്വാര ആക്രമണത്തിന്റെ പത്താം വാർഷികത്തിൽ സിഖ് സമൂഹത്തിന് ധൈര്യം പകർന്ന് ജോ ബൈഡൻ. ഓക് ക്രീക്ക് ഗുരുദ്വാരയിലുണ്ടായ ആക്രമണത്തിൽ മരണപ്പെട്ടവരുടെ അനുസ്മരണ പരിപാടിയിൽ സംസാരിക്കവേയാണ് എല്ലാ മതവിഭാഗങ്ങളും അവരവരുടെ പ്രാർത്ഥന നടത്തുവാൻ ഭയക്കേണ്ടതില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് പറഞ്ഞത്. ഇന്നലെ നടന്നപോലെ ആ ദു:ഖകരമായ സംഭവം തന്നേയും ഭാര്യ ജില്ലിനേയും ഒരു പോലെ വേദനിപ്പിക്കുന്നുവെന്നും ബൈഡൻ പറഞ്ഞു.
അമേരിക്കയിൽ സമീപകാലത്ത് വർദ്ധിച്ചുവരുന്ന തോക്കുകൾ ഉപയോഗിച്ചുള്ള കൊലപാതകങ്ങളെ ബൈഡൻ ആശങ്കയോടെയാണ് വിവരിച്ചത്.അതേ സമയം തോക്ക് സംസ്‌കാരം ഇല്ലാതാക്കാൻ എല്ലാ പരിശ്രമവും ജനാധിപത്യ രാജ്യമെന്ന നിലയിൽ അമേരിക്കൻ ഭരണകൂടം നടത്തുമെന്ന ഉറപ്പും ബൈഡൻ സിഖ് സമൂഹത്തിന് നൽകി. പരിപാടിയുടെ ഭാഗമായി വൈകിട്ട് ദീപം തെളിയിച്ച് എല്ലാവരും മരണപ്പെട്ടവരെ അനുസ്മരിച്ചു. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലായി 89 ഗുരുദ്വാരകളിലും ചടങ്ങുകൾ നടത്തി.
2012 ആഗസ്റ്റ് 5ന് ഓക് ക്രിക്ക് എന്ന സ്ഥലത്തെ ഗുരുദ്വാരയിലാണ് വെടിവെപ്പ് നടന്നത്. പ്രാർത്ഥനയ്‌ക്കെത്തിയവർക്ക് നേരെ നിറതോക്കുമായി എത്തിയ അക്രമി വെടിയുതിർ ക്കുകയായിരുന്നു. ഏഴുപേരാണ് സംഭവത്തിൽ മരണപ്പെട്ടത്. സംഭവത്തിൽ നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരംജീത് കൗർ സയ്‌നി, സിതാ സിംഗ്, രഞ്ജിത് സിംഗ്, പ്രകാശ് സിംഗ്, സുവേഗ് സിംഗ്, സാത്വന്ത് സിംഗ് എന്നിവരാണ് സംഭവ സ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടത്. ബാബാ പഞ്ചാബ് സിംഗ് വെടിയേറ്റ ശേഷം ചികിത്സയ്‌ക്കിടെ മരണപ്പെടുകയായിരുന്നു.
Comments