കൊല്ലം: കൊല്ലം ജില്ലയിൽ വീണ്ടും യുവാവിന് നേരെ ക്രൂര മർദ്ദനം. ആലപ്പുഴ വള്ളിക്കുന്നം സ്വദേശി അച്ചുവിനാണ് കരുനാഗപ്പള്ളിയിൽ വെച്ച് മർദ്ദനമേറ്റത്. സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചുവെന്നാരോപിച്ചായിരുന്നു ആക്രമണം. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.
ദൃശ്യങ്ങളിൽ താണുകേണ് ക്ഷമ ചോദിക്കുന്ന അച്ചുവിനെയും പൊതിരെ തല്ലുന്ന മറ്റൊരു യുവാവിനെയും കാണാം. ഇയാൾ കൊല്ലം പൂയപ്പള്ളി സ്വദേശി രാഹുലാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.
കൊറിയർ നൽകാനുണ്ടെന്ന് പറഞ്ഞ് അച്ചുവിനെ യുവാക്കൾ വിളിച്ചുവരുത്തുകയായിരുന്നു. ശേഷം കാലിൽ വീഴിച്ച് ക്ഷമ ചോദിപ്പിക്കുകയും ഇതിന് പിന്നാലെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. കരുനാഗപ്പള്ളിക്ക് സമീപമുള്ള ആൾതാമസമില്ലാത്ത മേഖലയിൽ വെച്ചാണ് സംഭവമുണ്ടായത്.
വാട്‌സാപ്പിലൂടെ അച്ചു അസഭ്യം പറഞ്ഞുവെന്നും ഇത് ചോദ്യം ചെയ്തതാണെന്നുമാണ് രാഹുലിന്റെ പ്രതികരണം. സംഘത്തിലെ മറ്റ് യുവാക്കളായിരുന്നു മർദ്ദിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. ഇതിന് പിന്നാലെ രാഹുൽ തന്നെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. ഒടുവിൽ വൈറലായ ദൃശ്യങ്ങൾ കൊല്ലം പോലീസിന്റെ സോഷ്യൽമീഡിയ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ പ്രതി അറസ്റ്റിലായി.
സംഭവത്തിൽ അറസ്റ്റിലായ രാഹുൽ 15-ഓളം കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ബലാത്സംഗം, കൊലപാതക ശ്രമം എന്നീ കേസുകളിലും രാഹുലിനെ പ്രതി ചേർത്തിരുന്നതായി പോലീസ് വ്യക്തമാക്കി.
Comments