ന്യൂഡൽഹി: പോലീസ് സ്റ്റേഷനിൽ കയറി പോലീസുകാരനെ മർദ്ദിച്ച സംഭവത്തിൽ അക്രമികൾക്കെതിരെ നടപടി എടുക്കുമെന്ന് പോലീസ്. സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുകയും സംഭവത്തിൽ വ്യാപക പ്രതിഷേധമുയരുകയും ചെയ്തതോടെയാണ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഷഹ്ദാര ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സത്യസുന്ദരം വ്യക്തമാക്കിയത്.
ആനന്ദ് വിഹാർ പോലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ വീഡിയോയാണ് പ്രചരിച്ചത്. സ്റ്റേഷനിൽ എത്തിയ ഒരു കൂട്ടം ആളുകൾ പ്രശ്നമുണ്ടാക്കുന്നതും ഇതിലൊരാൾ ഹെഡ് കോൺസ്റ്റബിളിനെ മർദ്ദിക്കുന്നതുമാണ് ദൃശ്യം. നോക്കി നിൽക്കുന്നവർ വീഡിയോയിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുന്നുണ്ടായിരുന്നു.മർദ്ദിക്കരുതെന്ന് പോലീസുകാരൻ കൂപ്പുകൈകളോടെ അപേക്ഷിക്കുന്നതും വീഡിയോയിൽ കാണാം.
പോലീസുകാരനെ മർദ്ദിച്ചതിന്റെ കാരണം വ്യക്തമല്ല. പ്രാഥമിക അന്വേഷണ പ്രകാരം ജൂലൈ 31 ന് നടന്ന സംഭവമാണിതെന്ന് വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അക്രമികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ജൂണിൽ ചെല്ലാൻ നൽകുന്നതുമായി ബന്ധപ്പെട്ട് ഒരു ട്രാഫിക് ഇൻസ്പെക്ടറെ രണ്ട് വനിതകൾ അടക്കം ആറ് പേർ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടർച്ചയായ ഇത്തരം അക്രമങ്ങൾ പോലീസുകാരുടെ മനോവീര്യം തകർക്കുമെന്നാണ് വിമർശനം.
Comments