ന്യൂഡൽഹി: രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ജഗദീപ് ധൻകറിനെ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നേരിൽക്കണ്ട് ആശംസകൾ അറിയിച്ചു. കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനൊപ്പം എത്തിയായിരുന്നു മുരളീധരൻ ജഗദീപ് ധൻകറിനെ സന്ദർശിച്ചത്.
“രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ.ജഗ്ദീപ് ധന്‍കറിനെ നേരിൽ കണ്ട് ആശംസകൾ അറിയിച്ചു. പാർലൻ്ററിരംഗത്തും നിയമരംഗത്തും ഗവർണറെന്ന നിലയിലും മികച്ച പ്രവർത്തനം കാഴ്ചവച്ച അദ്ദേഹത്തിന് പുതിയ പദവിയിലും ശോഭിക്കാൻ കഴിയുമെന്ന് ഉറപ്പ്. ക്രിയാത്മക ചർച്ചകളുമായി രാജ്യസഭയുടെ സുഗമമായ നടത്തിപ്പിന് പുതിയ അധ്യക്ഷന്റെ അനുഭവസമ്പത്ത് മുതൽക്കൂട്ടാവും.” സന്ദർശനത്തിന് പിന്നാലെ വി. മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.
എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ജഗദീപ് ധൻകർ പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയെ തോൽപ്പിച്ചായിരുന്നു വിജയം നേടിയത്. ധൻകർ 528 വോട്ടുകൾ നേടിയപ്പോൾ 182 വോട്ടുകൾ മാത്രമാണ് പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് ലഭിച്ചത്. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പേർ ധൻകറിനെ പിന്തുണച്ചുവെന്നാണ് കരുതുന്നത്.
അതേസമയം ഫലം പുറത്തുവന്നതിന് പിന്നാലെ പരാജയം ഏറ്റുവാങ്ങിയ മാർഗരറ്റ് ആൽവ പ്രതിപക്ഷ പാർട്ടികളെ വിമർശിച്ച് രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ അനൈക്യമാണ് തോൽവിക്ക് കാരണമെന്നും ഒരുമിച്ച് നിന്ന് പ്രവർത്തിക്കേണ്ട അവസരം നഷ്ടപ്പെടുത്തിയെന്നും മാർഗരറ്റ് ആൽവ പ്രതികരിച്ചു.
അതേസമയം തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ജഗദീപ് ധൻകറിനെ നേരിട്ട് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനമറിയിച്ചു. ധൻകറിന്റെ വസതിയിലെത്തിയാണ് അദ്ദേഹം ആശംസകളറിയിച്ചത്.
Comments