ആലപ്പുഴ: സി.പി.എം ഭരിക്കുന്ന കുമാരപുരം സർവ്വീസ് സഹകരണ ബാങ്കിൽ ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ച് പാർട്ടി. സംഭവം അന്വേഷിക്കാൻ സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. അതേസമയം വകുപ്പുതല അന്വേഷണമോ വിജിലൻസ് അന്വേഷണമോ പ്രഖ്യാപിക്കാതെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രസിഡന്റ് ആയ ബാങ്കിൽ നടന്ന ക്രമക്കേടുകൾ ഒതുക്കി തീർക്കാനാണ് പാർട്ടി തന്നെ കമ്മീഷനെ നിയോഗിച്ചതെന്നാണ് ആക്ഷേപം.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. സത്യപാലൻ പ്രസിഡന്റായ കുമാരപുരം 1449ാം നമ്പർ സഹകരണ ബാങ്കിലാണ് ഗുരുതര ക്രമക്കേടുകൾ നടന്നത്. പാർട്ടിയിലെ വിഭാഗീയതയുടെ ഭാഗമായി ഒരു വിഭാഗം സിപിഎം നേതാക്കൾ തന്നെയാണ് തെളിവ് സഹിതം ക്രമക്കേടുകൾ പുറത്തുവിട്ടത്. സ്വർണ്ണപ്പണയ വായ്പ ഇനത്തിൽ തന്നെ 84 ലക്ഷം രൂപയുടെ തിരുമറി നടന്നു. സഹകരണ മന്ത്രിയുടെ ഓഫീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ തിരിമറി നടത്തിയ തുക ബാങ്കിൽ നിന്ന് തന്നെ വായ്പയെടുത്ത് തിരിച്ചടച്ചതായി കണ്ടെത്തി.
എന്നാൽ സ്ഥിരനിക്ഷേപത്തിൽ അടക്കം കോടിക്കണക്കിന് രൂപയുടെയും അഴിമതി നടന്നതായാണ് ഒരു വിഭാഗം സിപിഎം നേതാക്കൾ തന്നെ ആരോപിക്കുന്നത്. സംഭവം വിവാദമായതോടെയാണ് ക്രമക്കേടുകൾ അന്വേഷിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രത്യേക കമ്മീഷനെ നിയോഗിച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ജി.വേണുഗോപാൽ കൺവീനറും എച്ച്. സലാം എം.എൽ.എ കെഎച്ച്. ബാബുജൻ എന്നിവർ അംഗങ്ങളുമായ അന്വേഷണ കമ്മീഷൻ വരും ദിവസങ്ങളിൽ ജീവനക്കാരിൽ നിന്ന് അടക്കം തെളിവുകൾ ശേഖരിക്കും.കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം കൂടിയായ എം.സത്യപാലന് വീഴ്ച സംഭവിച്ചതായി കഴിഞ്ഞദിവസം കൂടിയ ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. എന്നാൽ ക്രമക്കേടുകൾക്ക് കാരണം ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയാണെന്നാണ് സത്യപാലന്റെ വിശദീകരണം.
Comments