ബംഗളൂരു : മൈസൂരുവിൽ രണ്ട് സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കമിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. രാമനഗരയിലെ കുടൂർ സ്വദേശി ടി. സിദ്ധലിംഗപ്പ (35), കാമുകി ചന്ദ്രകല എന്നിവരാണ് അറസ്റ്റിലായത്. ഒൻപത് പ്രത്യേക സംഘങ്ങൾ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
ജൂൺ ഏഴിനാണ് മാണ്ഡ്യയിലെ അരകെരെ, കെ. ബെട്ടനഹള്ളി എന്നിവിടങ്ങളിൽ നിന്ന് സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ലൈംഗികത്തൊഴിലാളികളായ ചാമരാജനഗർ സ്വദേശിനി സിദ്ധമ്മ, ചിത്രദുർഗ സ്വദേശിനി പാർവതി എന്നിവരാണ് കൊല്ലപ്പെട്ടത്.ചന്ദ്രകലയുമായി അടുപ്പമുള്ളവരായിരുന്നു ഇരുവരും. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ തുമകുരുവിലെ ദാബാസ്പേട്ടിൽനിന്നാണ് ഇവരെ പിടികൂടിയത്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ചന്ദ്രകല ലൈംഗികത്തൊഴിലാളിയായി ജോലി ചെയ്തിരുന്നു.
ചന്ദ്രകലയെ ഈ തൊഴിലേക്ക് തള്ളിവിട്ട എല്ലാ സ്ത്രീകളെയും കൊല്ലുക എന്നതായിരുന്നു പ്രതികളുടെ ഉദ്ദേശം. ഇതിന്റെ ഭാഗമായി കൊല്ലപ്പെട്ട സിദ്ധമ്മയെയും പാർവതിയെയും ജൂൺ അഞ്ചിന് മൈസൂരിലെ മേറ്റഗള്ളിയിലുള്ള വാടക വീട്ടിലേക്ക് ചന്ദ്രകല വിളിപ്പിച്ചു. പിറ്റെദിവസം ചന്ദ്രകലയും കാമുകനും ചേർന്ന് ഇരുവരെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തലയറുത്തു.
തുടർന്ന് തലയില്ലാത്ത മൃതദേഹങ്ങൾ ബൈക്കിൽ കൊണ്ടുപോയി ഉപേക്ഷിച്ചു. ബെംഗളൂരുവിലെ അഡുഗോഡിയിൽ കുമുദ എന്ന സ്ത്രീയെ സമാനമായ രീതിയിൽ ഇരുവരും കൊലപ്പെടുത്തിയിരുന്നു. അതേസമയം സമാനമായ രീതിയിൽ കൊല്ലപ്പെടേണ്ട മറ്റ് അഞ്ച് സ്ത്രീകളുടെ പട്ടിക പ്രതികൾ തയ്യാറാക്കിയിരുന്നതായി ഐജി പ്രവീൺ മധുകർ പവാർ പറഞ്ഞു.
Comments