സിംഗപ്പൂർ: ഇന്ത്യയുടെ ഡിജിറ്റൽ ഐഡന്റിറ്റി പേയ്‌മെന്റ് സംവിധാനത്തെ പ്രശംസിച്ച് സിംഗപ്പൂർ വിദേശകാര്യ മന്ത്രി വിവിയൻ ബാലകൃഷ്ണൻ. ഇന്ത്യ ലോക രാഷ്ടങ്ങൾക്കിടയിൽ
മ്പത്തികമായി വളർന്നു കൊണ്ടിരിക്കുന്ന രാജ്യമാണ്. ഡിജിറ്റൽ മേഖലയിൽ കുറഞ്ഞ നാളുകൾ കൊണ്ട് ഞെട്ടിപ്പിക്കുന്ന വളർച്ചയാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഡിജിറ്റൽ പേയ്മെന്റ് ,ഡിജിറ്റൽ ഐഡന്റിറ്റി, ഡിജിറ്റൽ ഫിനാൻസ് , ഫിൻടെക് , ഡിജിറ്റൽ ഇൻക്ലൂഷൻ തുടങ്ങിയ മേഖലകളിൽ വൻ കുതിച്ചു ചാട്ടമാണ് ഇന്ത്യ കൈവരിച്ചത്. സിംഗപ്പുർ ഇത്തരം വികസന നയങ്ങളെ എന്നും സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള വ്യാവസായിക ബന്ധത്തിന് ഈ നയം കൂടുതൽ ഗുണം ചെയ്യുമെന്നും, ഇന്ത്യയിൽ ഇത്തരം സംവിധാനങ്ങൾ വരുന്നതോടു കൂടി ആഗോള വിപണിയിൽ വലിയ മാറ്റം കാണാൻ സാധിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിനും ഏഷ്യയുടെ തെക്ക് കിഴക്കൻ മേഖലയിലും ചരക്കു ഗതാഗതം സുഗമമാക്കാൻ ഇതുമൂലം അനായാസം കഴിയും. ഇന്ത്യയുമായി ആസിയാൻ ഉടമ്പടി കരാറുകളെ കുറിച്ചും ചർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച. പ്രതിരോധ മേഖലയിലെ സംഭാവനകൾ ഉൾപ്പെടെ നിരവധി വിഷയങ്ങളെ കുറിച്ച് ഇരുവരും ചർച്ച നടത്തി . ഇന്ത്യയുമായി സാംസ്കാരികവും മാനുഷികവുമായ ബന്ധം സിംഗപ്പൂർ എന്നും സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും ഈസ്റ്റ് ഏഷ്യ ഉച്ചകോടി, ജി 20 , കോമൺവെൽത്ത്, IORA ( ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ ), IONS (ഇന്ത്യൻ ഓഷ്യൻ നേവൽ സിമ്പോസിയം) എന്നിവയിൽ അംഗങ്ങളാളാണെന്നത് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ആത്മ ബന്ധത്തെ സൂചിപ്പിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി
സിംഗപ്പൂർ ഇന്ത്യയുടെ ആറാമത്തെ വലിയ സാമ്പത്തിക പങ്കാളിയാണ്. ഇന്ത്യയുടെ മൊത്തം വ്യാപാരത്തിന്റെ 25 ശതമാനമാണ് സിംഗപ്പൂരിന്റെ വിഹിതമയിട്ടുള്ളത് . 2021 – 2022 വർഷത്തിലെ ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 14.2 ബില്യൺ ഡോളറായിരുന്നു. സിംഗപ്പൂർ ഇന്ത്യയിൽ നടത്തിയ മൊത്തം നിക്ഷേപം 118.39 ബില്യൺ ഡോളറായിരുന്നു. ഇത് ഇന്ത്യയിലെ മൊത്തം വിദേശ നിക്ഷേപത്തിന്റെ 22 ശതമാനമാണ്. 2018 മുതൽ 2021 വരെ ഇന്ത്യയുടെ ഏറ്റവും വലിയ വിദേശ നിക്ഷേപ സ്രോതസ് സിംഗപ്പൂർ ആയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സിംഗപ്പൂർ സന്ദർശനത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായെന്നും അദ്ദേഹം പറഞ്ഞു.
Comments