ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുമുള്ള വിദേശയാത്രകൾ വഴിയുള്ള വരുമാനം 2024-ൽ 42 ബില്യൺ ഡോളർ കവിയുമെന്ന് റിപ്പോർട്ട്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്ട്രി (എഫ്ഐസിസിഐ)യുമായി സഹകരിച്ച് നംഗിയ ആൻഡേഴ്സൺ എൽഎൽപി നടത്തിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യൻ വിനോദസഞ്ചാരികൾക്കും യാത്രക്കാർക്കും മികച്ച അനുഭവം സൃഷ്ടിക്കുന്നതിനായി നയങ്ങൾ രൂപപ്പെടുത്തണമെന്നും അതു വഴി ഈ മേഖലയിൽ ഇന്ത്യയ്ക്ക് കുതിച്ചുയരാൻ കഴിയുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിദേശ യാത്രകൾ കൈകാര്യം ചെയ്യുന്ന ഇന്ത്യൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനും,ബിസിനസ്സ് സുഗമമാക്കുന്നതിനും മറ്റുമുള്ള പദ്ധതികൾ സർക്കാർ ആരംഭിക്കണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വിവിധ പദ്ധതികൾ വഴി മേഖലയിൽ വൻ മുന്നേറ്റം സൃഷ്ടിക്കാൻ രാജ്യത്തിന് കഴിയുമെന്ന് നംഗിയ ആൻഡേഴ്സൺ എൽഎൽപിയുടെ പൊതു മേഖല ഉപദേശകൻ സൂരജ് നംഗിയ സൂചിപ്പിച്ചു.പെട്ടെന്ന് വളരുന്ന സമ്പദ്വ്യവസ്ഥയുള്ള രാജ്യമായി ഇന്ത്യ ഉടൻ മാറും.മദ്ധ്യവർഗക്കാരിൽ അധികവും വിദേശയാത്രകൾ നടത്തുന്നവരാണ്. ഇവർ വഴി സമ്പദ് വ്യവസ്ഥയിൽ മുന്നേറ്റമുണ്ടാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. വളരുന്ന സമ്പദ് വ്യവസ്ഥ, യുവജനങ്ങൾ, വളരുന്ന മദ്ധ്യവർഗ ജനത തുടങ്ങിയവ സ്വന്തമായുള്ള ഇന്ത്യ വിദേശ ടൂറിസത്തിൽ വലിയ സ്ഥാനത്തെത്തും.
വിദേശ യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാരിൽ ഭൂരിഭാഗം പേരും തെക്കുകിഴക്കൻ ഏഷ്യയിലേക്കാണ് യാത്ര ചെയ്യുന്നത്. പത്ത് ശതമാനം പേർ ഓസ്ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും യാത്ര ചെയ്യുന്നു. 2021-ൽ ഏകദേശം 12.6 ബില്യൺ ഡോളറാണ് ഇന്ത്യക്കാർ വിദേശ യാത്രകൾക്കായി ചിലവാക്കിയത്. മഹാമാരിയും വിമാനയാത്ര വിലക്കുകളും യാത്രകളെ ബാധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
Comments