ഗോവ: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഗോവയിൽ ജൈവ ഭക്ഷ്യ മേള സംഘടിപ്പിച്ചു. ഇൻസ്റ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റും ടൂറിസം മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച മേള കേന്ദ്ര ടൂറിസം,തുറമുഖ, ഷിപ്പിങ്ങ്,ജലപാത സഹമന്ത്രി ശ്രീപദ് നായികാണ് ഉദ്ഘാടനം ചെയതത്. സംസ്ഥാന ടൂറിസം മന്ത്രി റോഹൻ ഖൗണ്ടെ, സെക്രട്ടറി രവി ധവാൻ, റീജിയണൽ ഡയറക്ടർ ശ്രീ വെങ്കിടേശൻ തുടങ്ങിയവരുടെ സാന്നിധ്യവും പരിപാടിയിലുണ്ടായിരുന്നു. ഇൻസ്റ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ അഹമ്മദാബാദ്, ഭോപാൽ, ഗോവ എന്നീ ക്യാമ്പസുകളിലെ കുട്ടികളാണ് ജൈവ മേള സംഘടിപ്പിച്ചത്. 25- ഓളം സ്റ്റാളുകളാണ് മേളയിൽ പ്രദർശിപ്പിച്ചത്.
ഗോവയിൽ ആദ്യമായി നടത്തപ്പെടുന്ന പരിപാടിയെ പിന്തുണയ്ക്കുന്നതിൽ ടൂറിസം മന്ത്രാലയം സന്തോഷം പ്രകടിപ്പിച്ചു. രുചികൾക്ക് പേരു കേട്ട ഗോവയിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് സ്വാഗതം ചെയ്യുന്നതായും റീജിയണൽ ഡയറക്ടർ ഡി. വെങ്കിടേശൻ വ്യക്തമാക്കി. പൊതു ജനങ്ങളെ കൂടി ഉൾക്കൊള്ളിച്ച് പദ്ധതി വിപുലീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജൈവാഹാരം പ്രോത്സാഹിപ്പിക്കുന്ന ഐഎച്ച്എമ്മിന്റെ മേള സ്വാഗാതാർഹമാണ്. മറ്റ് സ്ഥാപനങ്ങളും ഇത് പിൻതുടരണമെന്നും അതു വഴി ജനങ്ങൾക്ക് ബോധവത്കരണം നൽകാനും കഴിയുമെന്ന് കേന്ദ്ര മന്ത്രി ശ്രീപദ് പറഞ്ഞു. പ്രതിമാസവും മേളകൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യത്തിന്റെ 75 വർഷവും ഇന്ത്യൻ ജനതയുടെ സംസ്കാരവും നേട്ടങ്ങളും അവയുടെ ചരിത്രവും ആഘോഷിക്കുന്നതിനും സ്മരിക്കുന്നതിനുമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സംരംഭമാണ് ആസാദി കാ അമൃത് മഹോത്സവ്.
Comments