ലക്നൗ: ഹിന്ദു സംസ്കാരത്തിനു വേണ്ടി നിലക്കൊള്ളുന്ന സംഘടനയായ ഹിന്ദു യുവ വാഹിനിയ്ക്ക് ഇനി പുതിയ മുഖം. കർശനമായ അംഗത്വ നിയമങ്ങളും കാര്യക്ഷമമായ പ്രവർത്തനങ്ങളും നടപ്പിലാക്കുമെന്ന് സംഘടനയുടെ സ്ഥാപകനും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് വ്യക്തമാക്കി. കിഴക്കൻ യുപി മുതൽ സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ ഭാഗം വരെ പുനഃസംഘടിപ്പിക്കാനും വിപുലീകരിക്കാനും സംഘടന തീരുമാനിച്ചു.
അംഗത്വത്തിനും ഭാരവാഹികളെ നിയമിക്കുന്നതിനുമുള്ള ബൈലോകളും ചട്ടങ്ങളും രൂപീകരിക്കാൻ വിദഗ്ധ സംഘത്തെ നിയമിച്ചു. സർവീസ്, ബിസിനസ് ക്ലാസുകളിൽ നിന്നും സാമൂഹിക സംഘടനകളിൽ നിന്നും അംഗങ്ങളെ ഉൾപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
സമാന പേരുകളുള്ള പല സംഘടനകളും കഴിഞ്ഞ അഞ്ച് വർഷമായി നികൃഷ്ടമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ യൂണിറ്റുകൾ പിരിച്ചുവിട്ടതായി മുൻ ബിജെപി എംഎൽഎയും ഹിന്ദു യുവ വാഹിനിയുടെ സംസ്ഥാന ഇൻചാർജുമായ രാഘവേന്ദ്ര സിംഗ് അറിയിച്ചിരുന്നു. തുടർന്ന് ഒരിടവേളയ്ക്ക് ശേഷമാണ് സംഘടന പുനക്രമീകരിക്കുന്നത്. 2002-ൽ ഹിന്ദു സംസ്കാരം സംരക്ഷിക്കാനും ഗോപരിപാലനത്തിനും തൊട്ടുകൂടായ്മക്കെതിരെയും പ്രവർത്തിക്കുകയെന്ന ലക്ഷ്യത്തോടെ യോഗി ആദിത്യനാഥാണ് സംഘടന സ്ഥാപിച്ചത്.
Comments