ജയ്പൂർ: രാജസ്ഥാനിൽ ക്ഷേത്രത്തിലുണ്ടായ ഭക്തജനത്തിരക്കിൽപ്പെട്ട് മൂന്ന് മരണം. തിങ്കളാഴ്ച പുലർച്ചെയാണ് സിക്കാറിലെ ഖതു ശ്യാം ജി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് സ്ത്രീകൾ മരണപ്പെട്ടത്. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ഭക്തരെ ചികിത്സയ്ക്കായി ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
ക്ഷേത്ര കവാടത്തിൽ പുലർച്ചെ അഞ്ചോടെയാണ് വലിയ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടത്. ചന്ദ്ര കലണ്ടറിലെ 11-ാം ദിവസമായ ഇന്ന്, ഭഗവാൻ കൃഷ്ണന്റെ അവതാരമാണെന്ന് വിശ്വസിക്കപ്പെടുന്ന ഖതു ശ്യാം ജിയെ ദർശിക്കുന്നത് ശുഭകരമായി ഭക്തർ കണക്കാക്കുന്നു. ശ്രീകോവിൽ തുറക്കുന്നതും കാത്ത് വലിയ ഭക്തജനത്തിരിക്കാണ് ക്ഷേത്രത്തിന് മുന്നിലുണ്ടായിരുന്നത്. വാതിലുകൾ തുറന്നതോടെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനായി ഭക്തർ തിരക്കു കൂട്ടുന്നതിന്റെ ഇടയിൽ സ്ത്രീകൾ ബോധരഹിതരായി വീഴുകയായിരുന്നു. ഇവരിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി.
ക്ഷേത്രത്തിലെ തിരക്കുകൾ നിയന്ത്രണ വിധേയമാക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് സിക്കാർ പോലീസ് മേധവി നിർദ്ദേശം നൽകി. സംഭവത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. “രാജസ്ഥാനിലെ സിക്കാറിലെ ഖതു ശ്യാംജി ക്ഷേത്ര സമുച്ചയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖമുണ്ട്. ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ് എന്റെ ചിന്ത. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു” എന്ന് പ്രധാനമന്ത്രി പറഞ്ഞു.
Comments