കോഴിക്കോട്: ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനത്തിൽ പങ്കെടുത്തതിന് കോഴിക്കോട് മേയറെ പരസ്യമായി വിമർശിച്ച സിപിഎമ്മിനെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ മേയർക്കെതിരെ നടപടി സ്വീകരിക്കാനുള്ള സിപിഎം നീക്കം മുസ്ലിം സമുദായങ്ങളെ പ്രീണിപ്പിക്കാൻ ആണെന്ന് സുരേന്ദ്രൻ ആരോപിച്ചു.
മഅദനിയ്ക്കൊപ്പം മുഖ്യമന്ത്രിയ്ക്ക് വേദി പങ്കിടാമെങ്കിൽ, പി.ഡി.പി മണ്ഡലം കൺവെൻഷൻ അമ്പലപ്പുഴ എം.എൽ.എയ്ക്ക് ഉദ്ഘാടനം ചെയ്യാമെങ്കിൽ കോഴിക്കോട് മേയർക്ക് ഒു സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലേ എന്ന് സുരേന്ദ്രൻ ചോദിച്ചു. സിപിഎമ്മിന്റെ വർഗീയ പ്രീണന രാഷ്ട്രീയത്തിന്റെയും ഇരട്ട നീതിയുടെയും ഉദാഹരണമാണ് കോഴിക്കോട് മേയർക്കെതിരെയുള്ള നടപടി. മുസ്ലിം മത തീവ്രവാദ സംഘടനകളുടെ തീരുമാനത്തിന് അനുസരിച്ചാണ് സിപിഎമ്മിന്റെ നിലപാടുകൾ.
പിഡിപി നേതാക്കളുമായി മുഖ്യമന്ത്രി വേദി പങ്കിടുന്നതിന് ഒരു പ്രശ്നവുമില്ലാത്തവർക്ക് കോഴിക്കോട് മേയറാണ് പ്രശ്നം. കേരളത്തിൽ സിപിഎമ്മും സർക്കാരും നടത്തുന്നത് ഇരട്ട നീതിയാണ്. വഖഫ് ബോർഡ് നിയമനം പിഎസ്സിയ്ക്ക് വിടാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയതും ആലപ്പുഴ കളക്ടറെ മാറ്റിയതുമെല്ലാം കേരളത്തിൽ വർഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചുകൊണ്ടുള്ള നടപടിയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ബാലഗോകുലം ഒരു നിരോധിത സംഘടന അല്ലെന്നും കുട്ടികളുടെ സംഘടനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments