ന്യൂഡൽഹി: 12,000 രൂപയിൽ കുറഞ്ഞ ചൈനീസ് മൊബൈൽ ഫോണുകൾ ഇന്ത്യ നിരോധിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. തീരുമാനം നടപ്പിലാക്കുകയാണെങ്കിൽ ഷവോമിയും റിയൽമീയും ഉൾപ്പെടെയുളള ചൈനീസ് ബ്രാൻഡുകൾക്ക് വൻ തിരിച്ചടിയാകും. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
12,000 രൂപയ്‌ക്ക് താഴെയുള്ള ചൈനീസ് നിർമ്മിത സ്മാർട്ട്‌ഫോണുകൾ നിരോധിക്കുമ്പോൾ ഇന്ത്യൻ കമ്പനികളുടെ സാധ്യത ഉയരുമെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യൻ വിപണിയിലറക്കുന്ന ഷവോമി ഫോണുകളിൽ 66 ശതമാനവും 12,000 ത്തിൽ താഴെ ഉള്ളതാണ്.
ഗുണമേന്മയില്ലാത്ത വിലകുറഞ്ഞ ഫോണുകൾ അപകടങ്ങളുണ്ടാക്കിയ വാർത്തകൾ പുറത്ത് വന്നിരുന്നു. റിയൽമീയുടെയും ഷവോമിയുടെയും വിവോയുടെയും ഫോണുകൾ പൊട്ടിത്തെറിച്ച് നിരവധിപേർക്കാണ് പരിക്കേറ്റത്.
കൊറോണ മഹാമാരി സമയങ്ങളിൽ ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ റെക്കോഡ് വിൽപന നടന്നിട്ടുണ്ടായിരുന്നു. 2020 സെപ്റ്റംബറിൽ 50 ദശലക്ഷം സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ വിറ്റത്. ഇതിന്റെ 76 ശതമാനവും ചൈനീസ് കമ്പനികളുടേതായിരുന്നു. ചൈനീസ് കമ്പനിയായ ഷവോമിയാണ് വിൽപ്പനയിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. 13.1 ദശലക്ഷം യൂണിറ്റ് ഫോണുകളാണ് 2020 ൽ ഷവോമി വിറ്റത്.
Comments