കട്ടക്ക്: രാഷ്‌ട്രപതിയായി ദ്രൗപദി മുർമുവിനെ തിരഞ്ഞെടുത്തത് ഒഡിഷയുടെ ‘അച്ഛേ ദിൻ’ എന്ന് വിശേഷിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വനവാസി വിഭാഗത്തിൽ നിന്നുമൊരു വനിത ഇന്ത്യയുടെ പരമോന്നത പദവിയിൽ എത്തുന്നത് ചരിത്രനിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.ഒഡിയ ദിനപത്രമായ പ്രജതന്ത്രത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യൻ ഭരണഘടനയുടെ രൂപീകരണത്തിൽ സമൂഹത്തിലെ എല്ലാ തരം ആളുകളെയും ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഗോത്ര വർഗ വനിതയുടെ അസാന്നിധ്യമുണ്ടായിരുന്നു. എന്നാൽ ഇന്ന് ആ ഭരണഘടനയ്‌ക്ക് കീഴിൽ പ്രവർത്തിക്കുന്ന ജനാധിപത്യം മുർമുവിന്റെ കൈകളിലാണെന്ന് പരിപാടിയെ അഭിസംബോധന ചെയ്തു കൊണ്ട് അമിത് ഷാ പറഞ്ഞു. ഒഡിഷയുടെ മണ്ണ് നിരവധി രാഷ്‌ട്രീയ പ്രവർത്തകരെയാണ് സൃഷ്ടിച്ചിട്ടുള്ളത്. കേന്ദ്ര മന്ത്രിമാരായ ധർമ്മേന്ദ്ര പ്രധാൻ, അശ്വിനി വൈഷ്ണവ്, ബിശ്വേശർ ടുഡു എന്നിവരും റിസർവ് ബാങ്ക് ഗവർണറായ ശക്തികാന്ത ദാസും ഒഡിഷക്കാരണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ജനങ്ങൾക്ക് അഭിമാനമാണ് ഇവരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ സ്വതന്ത്രമാകുന്നതിന് വലിയ സംഭാവനകൾ നൽകിയ ഉത്കൽ കേസരി ഹരേകൃഷ്ണ മഹ്താബിന് അമിത് ഷാ ആദരാഞ്ജലികൾ അർപ്പിച്ചു. ഉത്കൽ മേഖലയിലെ ജനങ്ങൾക്ക് നന്ദി അർപ്പിക്കുകയും ചെയ്തു.ഇതേ നാട്ടിൽ നിന്നും വളർന്നു വന്ന ആളാണ് മുർമു എന്നും അദ്ദേഹം സൂചിപ്പിച്ചു.
സംസ്ഥാനത്തെ വിവിധ പരിപാടികളിൽ അമിത് ഷാ പങ്കെടുത്തു. കട്ടക്കിൽ തിരംഗ യാത്ര സംഘടിപ്പിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും യാത്രയിൽ പങ്കെടുത്തു. ഒഡിഷയിൽ ആയിരിക്കുന്നത് എപ്പോഴും സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ ഇത്തവണ ഇരട്ടി സന്തോഷമാണ്. തിരംഗയേന്തിയ കൈകൾ കാണാൻ സാധിക്കുന്നത് ഒരേ പോലെ സന്തോഷവും അഭിമാനവുമാണ്.ചരിത്രത്തിലെ അവിസ്മരണീയ നിമിഷങ്ങളാണ് അവയെന്നും പ്രധാൻ ട്വിറ്ററിൽ കുറിച്ചു.
ഭുവനേശ്വറിലെ ശ്രീ ലിംഗരാജ് ക്ഷേത്രത്തിൽ അമിത് ഷാ ദർശനം നടത്തി. ശ്രാവണ മാസത്തിലെ പുണ്യ ദിനത്തിൽ മഹാദേവനെ ദർശിച്ചത് സന്തോഷം നൽകുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സംസ്‌കാരത്തിന്റെ പൈകതൃകമുറങ്ങുന്ന ക്ഷേത്രത്തിലെ ഓരോ പാറകളും ഇന്ത്യൻ കരകൗശലത്തിന്റെ ചരിത്രമാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധീരതയുടെ ഉദാഹരണമായ സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മസ്ഥലവും അമിത് ഷാ സന്ദർശിച്ചു. നേതാജിയുെട ജന്മസ്ഥലമായ കട്ടക്കിലെ ജാനകി ഭവൻ സന്ദർശിച്ച അമിത് ഷാ ആദരാഞ്ജലികൾ അർപ്പിച്ചു. നേതാജിയുടെ സംഭാവനകൾ രാജ്യം മുഴുവൻ എന്നും ഓർമ്മിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.
Comments