ന്യൂയോർക്ക്: ആഗോളതലത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലേയും പരമ്പരാഗത ജനസമൂഹത്തിന് ലോകം ഇന്ന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഈ വർഷം പരമ്പരാഗത ജനവിഭാഗത്തിലെ സ്ത്രീസമൂഹത്തിനായിട്ടാണ് ഐക്യരാഷ്ട്ര സഭ ശ്രദ്ധനൽകുന്നത്. ആഗോളതല പരിസ്ഥിതി സംരക്ഷണത്തിലും തനതുജീവിത മൂല്യങ്ങളെ കാക്കുന്നതും പരമ്പരാഗത ജനവിഭാഗത്തിലെ സ്ത്രീസമൂഹമാണെന്ന് ഐക്യരാഷ്ട്രസഭ ഓർമ്മിപ്പിക്കുന്നു. 1994ലാണ് ആദ്യമായി ഇത്തരം ഒരു ദിനം ആചരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടത്.
ആധുനികതയുടെ കടന്നുകയറ്റത്തിലും കുരിശുയുദ്ധത്തിലും വിദേശ അധിനിവേശ ങ്ങളിലും ഇല്ലാതാകുന്നത് അതാത് ഭൂഖണ്ഡങ്ങളിലെ തനതു ജനവിഭാഗമാണ്. പരമ്പരാഗത ജനതയെ സംരക്ഷിക്കാനാണ് ഐക്യരാഷ്ട്ര സഭ ആഗോള പരമ്പരാഗത ജനതാ ദിനം ആചരിക്കുവാൻ തീരുമാനം എടുത്തത്. ഈ വർഷം തനതു സംസ്കാരത്തെ അടുത്ത തലമുറയിലേക്ക് പകരുന്ന വനിതകളെ സംരക്ഷിക്കണമെന്നും അവരുടെ അമൂല്യമായ അറിവുകൾ ശേഖരിക്കുകയും സംരക്ഷിക്കുകയും വേണം എന്നതാണ് യുഎൻ നിർദ്ദേശിക്കുന്നത്.
ആഗോളതലത്തിലെ എല്ലാ മേഖലകളിലേയും പരമ്പരാഗത ഭക്ഷണങ്ങളുടേയും ഔഷധങ്ങളുടേയും നാടൻ തനതു ജീവിത ശൈലിയുടേയും അമൂല്യ നിധി അറിവുകളിലൂടെ സൂക്ഷിക്കുന്നത് സ്ത്രീ സമൂഹമാണ്. തനതു ഭാഷപോലും സംരക്ഷിക്കുന്നത് ഇവരാണ്. അവരാണ് പ്രകൃതിയേയും പരിസ്ഥിതിയേയും കാക്കുന്നത്്. അവരുടെ തനതു ജീവിത ശൈലി സംരക്ഷിക്കേണ്ടതും ആവാസ വ്യവസ്ഥ കോട്ടമില്ലാതെ കാക്കേണ്ടതും ആധുനിക സമൂഹത്തിന്റെ കടമായാണെന്നും യുഎൻ ഓർമ്മിപ്പിക്കുന്നു.
കൊന്നൊടുക്കിയും അടച്ചമർത്തിയും സ്വന്തം നാട്ടിലും വീട്ടിലും അധിനിവേശ ശക്തികളുടെ അടിമകളാക്കാനും എതിർത്താൽ അന്യരാക്കാനും വിധിക്കപ്പെട്ടവരാണ് എന്നും പരമ്പരാഗത ജനത. ആ നാടിന്റെ എല്ലാ നന്മയും തിരിച്ചറിയുന്ന പരമ്പരാഗത ജനതയെ നെഞ്ചോട് ചേർക്കാൻ ആധുനിക തലമുറയെ പ്രാപ്തരാക്കുവാനുള്ള ബോധവൽക്കരണമാണ് നടത്തേണ്ടതെന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. ഓരോ ഭൂവിഭാഗങ്ങളുടേയും തനത് സംസ്കാരത്തെ ഇന്നും കെടാതെ കാത്തുസൂക്ഷിക്കുന്നത് പരമ്പരാഗത ജനത മാത്രമാണ്. ഗോത്രസമൂഹങ്ങളും അല്ലാത്ത നിരവധി തനതു സമൂഹങ്ങളും അവരുടെ സ്വന്തം നാടുകളിൽ അവഗണന അനുഭവിക്കുന്നുണ്ടെന്ന സത്യവും ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാട്ടുന്നു.
Comments