ഇടുക്കി: ഇടുക്കിയിൽ ഉരുൾപൊട്ടി വീടുകൾ തകർന്നു. ഇടുക്കി വെള്ളത്തൂവൽ ശല്യാംപാറയിൽ ഉരുൾപൊട്ടൽ. വള്ളിമഠത്തിൽ പങ്കജാക്ഷി ബോസിന്റെ വീട് പൂർണമായും വല്ലനാട്ട് രവീന്ദ്രന്റെ വീട് ഭാഗികമായും തകർന്നു. അപകടം നടന്ന സമയം വീടിനുള്ളിൽ ആൾക്കാർ ഇല്ലാതിരുന്നതിനാൽ വലിയ ഒരു ദുരന്തം ഒഴിവായി. രാത്രി 1 മണിയോടെയാണ് പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായത്.
പ്രദേശത്തെ പന്ത്രണ്ട് വീടുകൾ അപകട ഭീഷണിയിലാണ്. ഉരുൾ പൊട്ടലിനെ തുടർന്ന് കല്ലാർകുട്ടി – വെള്ളത്തൂവൽ റോഡിൽ ഗതാഗതം തടസപ്പെട്ടിരുന്നു. എന്നാൽ നാട്ടുകാർ മുന്നിട്ടിറങ്ങി മണ്ണ് നീക്കം ചെയ്തതോടെ യാത്ര പുനരാരംഭിച്ചു. ശക്തിയായി മണ്ണൊലിച്ച് വന്നതോടെ റോഡിൽ പാർക്കു ചെയ്തിരുന്ന എട്ടോളം ബൈക്കുകൾക്ക് കേടുപാടുകൾ ഉണ്ടായി.
അതേസമയം, മുഴുവൻ ഷട്ടറുകൾ തുറന്നിട്ടും ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ മുഴുവൻ ഷട്ടറുകളും ഉയർത്തി. ഇടുക്കി അണക്കെട്ടിൽനിന്ന് പുറത്തേക്ക് ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ പെരിയാറിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. തീരങ്ങളിലെ പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. തടിയമ്പാട് നാല് വീടുകളിൽ വെള്ളം കയറി. ഒരു വീടിന്റെ മതിലിടിഞ്ഞു.
Comments