അബുദാബി: വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ കുട്ടികളെ മുൻസീറ്റിലിരുത്തരുതെന്ന കർശന മുന്നറിയിപ്പുമായി അബുദാബി പോലീസ്. കുട്ടികളെ വാഹനങ്ങളുടെ മുൻസീറ്റിൽ ഇരുത്തുന്ന അപകടകരമായ ശീലം കുടുംബങ്ങൾ ഒഴിവാക്കണമെന്ന് അബുദാബി പോലീസ് നിർദേശിച്ചു. ഈവർഷം ആദ്യത്തെ ആറു മാസങ്ങളിൽ ഇത്തരത്തിലുള്ള നിയമലംഘനം നടത്തിയ 180 പേരെ പിടികൂടിയതായി പോലീസ് വ്യക്തമാക്കി.
വാഹനങ്ങളുടെ മുൻസീറ്റിൽ ഇരിക്കാൻ കുട്ടികളെ അനുവദിക്കുന്നത് കുട്ടികളുടെ സുരക്ഷയ്‌ക്ക് വളരെയേറെ ഭീഷണിയാണ്. 10 വയസ്സിനു താഴെയുള്ള കുട്ടികൾ വാഹനങ്ങളുടെ പിൻസീറ്റിൽ മാത്രം ഇരിക്കുകയും സീറ്റ് ബെൽറ്റ് ധരിക്കുകയും വേണം. നാലു വയസ്സിന് താഴെയുള്ള കുട്ടികളെ അവരുടെ സുരക്ഷ ഉറപ്പാക്കാൻ ഉചിതമായ ചൈൽഡ് സീറ്റുകളിൽ ഇരുത്തണമെന്നും പോലീസ് അറിയിച്ചു.
10 വയസ്സിന് താഴെയുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻസീറ്റിൽ ഇരിക്കാൻ അനുവദിക്കുന്ന ഡ്രൈവർമാർക്ക് 400 ദിർഹം പിഴ ചുമത്തും. ട്രാഫിക് നിയമപ്രകാരം വാഹനം പിടിച്ചെടുക്കുകയും ഉടമയ്‌ക്ക് 5,000 ദിർഹം പിഴ ചുമത്തുകയും ചെയ്യും. നാലു വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്ക് ചൈൽഡ് കാർ സീറ്റ് നൽകാത്ത കുടുംബങ്ങൾക്ക് 400 ദിർഹം പിഴ ചുമത്താനും യുഎഇ ട്രാഫിക് നിയമം വ്യവസ്ഥ ചെയ്യുന്നു.
യുഎഇ ട്രാഫിക് നിയമപ്രകാരം 10 വയസിൽ താഴെയോ 145 സെന്റിമീറ്ററിൽ താഴെയോ ഉയരമുള്ള കുട്ടികൾക്ക് വാഹനങ്ങളുടെ മുൻസീറ്റിൽ ഇരിക്കാൻ അനുവാദമില്ല. യുഎഇയിൽ ഉണ്ടായിട്ടുള്ള റോഡപകടങ്ങളിൽ ഒട്ടേറെ കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ട്രാഫിക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ഇവയിൽ പല കേസുകളിലും മുൻസീറ്റിൽ കുട്ടികളെ ഇരുത്തിയതു കൊണ്ട് മാത്രം അപകടത്തിൽപ്പെട്ടവരാണ്.
അപകടങ്ങളും അതുമൂലമുണ്ടാകുന്ന മരണങ്ങളും കുറയ്‌ക്കുന്നതിന് വാഹനങ്ങൾക്കുള്ളിൽ ചൈൽഡ് സീറ്റുകൾ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം അബുദാബി പോലീസ് ഊന്നിപ്പറഞ്ഞു. പാർക്ക് ചെയ്തിരിക്കുന്ന കാറുകൾക്കുള്ളിൽ കുട്ടികളെ തനിച്ചാക്കി പോകുന്നത് മരണം ഉൾപ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്ന അശ്രദ്ധയാണെന്നും പോലീസ് ഓർമിപ്പി്ച്ചു
Comments