കൊച്ചി: ദേശീയപാതയിൽ ധൃതിപ്പെട്ട് നടത്തിയ അശാസ്ത്രീയ കുഴിയടക്കലിൽ ഇടപെടാൻ ഹൈക്കോടതി അമിക്യസ്‌ക്യൂറി വഴി നിർദ്ദേശം നൽകി. ടാർ പാക്കറ്റിലാക്കി പശ വെച്ച് ഒട്ടിക്കുന്നത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവം വിവാദമായതോടെയാണ് ഹൈക്കോടതിയുടെ ഇടപെടൽ.
ഇടപ്പളളി- മണ്ണൂത്തി ദേശിയപാതയിലെ അറ്റകുറ്റപ്പണി തൃശൂർ,എറണാകുളം കലക്ടർമാർ പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.കുഴി അടയ്‌ക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് റിപ്പോർട്ട് കോടതിക്ക് കൈമാറാനാണ് നൽകിയിരിക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഉത്തരവ്. അമിക്കസ് ക്യൂറി വഴിയാണ് കോടതി നിർദേശം നൽകിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കളക്ടർമാർ കാഴ്ചക്കാരായി ഇരിക്കരുത്. അവർക്ക് അധികാരങ്ങൾ ഉണ്ട്. ദുരന്തനിവാരണ നിയമപ്രകാരം മോശം റോഡുകൾ ഉണ്ടായാൽ അതിൽ ഇടപെടാൻ ജില്ലാ കളക്ടർക്ക് അധികാരം ഉണ്ട്. ആ അധികാരം ഉപയോഗിക്കണം എന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇന്ന് അശാസ്ത്രീയമായ രീതിയിലുള്ള കുഴിയടക്കൽ കണ്ടതിനെ തുടർന്നാണ് കോടതി വീണ്ടും ഈ വിഷയത്തിൽ ഇടപെട്ടത്.
Comments