കൊച്ചി:തിരുവല്ലയിൽ പോലീസുകാരൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ.പോലീസുകാരനെന്ന വ്യാജേന കാൽ നടയാത്രക്കാരിൽ നിന്നടക്കം പണവും സ്വർണാഭരണവും തട്ടിയെടുക്കുന്നയാളാണ് വലയിലായത്. ചെങ്ങന്നൂർ ഇടനാട് മാലേത്ത് പുത്തൻ വീട്ടിൽ അനീഷ് (36) ആണ് ഇന്ന് രാവിലെയോടെ പിടിയിലായത്.
തട്ടിപ്പ് സംബന്ധിച്ച് ഞായറാഴ്ച ലഭിച്ച പരാതിയെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് സംഘം മഫ്തിയിൽ പ്രദേശത്ത് അനീഷിനായി തെരച്ചിൽ നടത്തുകയായിരുന്നു. തട്ടിപ്പിന് ഇരയായ ആളുമായി ഇരമല്ലിക്കര പാലത്തിന് സമീപം പോലീസ് സംഘം സംസാരിച്ചു നിൽക്കുന്നതിനിടെ അനീഷ് ബൈക്കിൽ അതു വഴി കടന്നുപോയി. ഇതോടെ തട്ടിപ്പിന് ഇരയായ ആൾ അനീഷിനെ തിരിച്ചറിഞ്ഞു. തുടർന്ന് പോലീസ് സംഘം ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
സാധാരണക്കാരായ കാൽ നടയാത്രക്കാരെയും ഇരു ചക്രവാഹന യാത്രക്കാരെയും പോലീസ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പണവും സ്വർണാഭരണങ്ങളും തട്ടിയിരുന്നത്. കാക്കി പാന്റും കറുത്ത ഷൂസുമണിഞ്ഞ് ബൈക്കിൽ കറങ്ങുന്ന അനീഷ് മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ തടഞ്ഞു നിർത്തി പെറ്റി എന്ന പേരിൽ പണം വാങ്ങും. ലൈസൻസും ഹെൽമെറ്റുമില്ലാതെ യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരെ ബൈക്കിൽ പിന്തുടർന്ന് തടഞ്ഞു നിർത്തിയും ഇയാൾ പെറ്റിയുടെ പേരിൽ പണം തട്ടിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ പ്രതി സ്കൂട്ടറിൽ വരികയായിരുന്ന പരുമല സ്വദേശി വിജയന്റെ വാഹനത്തിന് കുറുകെ ബൈക്ക് വെച്ചു. തുടർന്ന് സ്കൂട്ടറിന്റെ രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടു. രേഖകൾ കൈവശമില്ലെന്ന് വിജയൻ പറഞ്ഞു. പണം ആവശ്യപ്പെട്ടു കൊണ്ട് അനീഷ് വിജയന്റെ ഷർട്ടിന്റെ പോക്കറ്റിൽ കൈയ്യിട്ട് പോക്കറ്റിലുണ്ടായിരുന്ന 5000 രൂപ കൈക്കലാക്കി.
ലോൺ അടയ്ക്കാനുള്ള പണമാണിതെന്ന് വിജയൻ പറഞ്ഞെങ്കിലും അനീഷ് ചെവിക്കൊണ്ടില്ല. കാതിൽ കിടന്നിരുന്ന ഒരു ഗ്രാം തൂക്കം വരുന്ന കടുക്കനും ഇയാൾ ഊരിയെടുത്തു. തുടർന്ന് സ്റ്റേഷനിലേക്കെന്ന വ്യാജേന ബൈക്കിൽ കയറ്റിയ വിജയനെ പുളിക്കീഴ് പാലത്തിന് സമീപം ഇറക്കി വിട്ട ശേഷം കടക്കുകയായിരുന്നു. തുടർന്ന് വിജയൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Comments