ചാംഗ്ലാങ്: അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഭീകരവാദികൾ വ്യാപക അക്രമം അഴിച്ചുവിടാൻ ശ്രമം നടത്തുന്നു എന്ന് സൈന്യം. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിന് ഏകദേശം ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് അതിർത്തിയിൽ ഭീകരവാദികൾ പ്രകോപനം സൃഷ്ടിക്കുന്നത്. ഇന്ത്യ – മ്യാൻമർ അതിർത്തിയായ തിരാപ് ചാംഗ്ലാങ് എന്ന പ്രദേശത്താണ് തീവ്രവാദികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരവാദികൾ മറഞ്ഞിരുന്ന് സൈന്യത്തിന് നേരെ വെടി ഉതിർക്കുകയായിരുന്നു.
വെടിവെപ്പിൽ അസം റൈഫിൾസ് സൈനിക വിഭാഗത്തിലെ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറുടെ കൈക്ക് നിസ്സാര പരിക്കേറ്റതായി തേസ്പൂർ ഡിഫെൻസ് പി ആർ ഒ അറിയിച്ചു. രാജ്യത്ത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട നിരവധി പരിപാടികളാണ് സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ പരിപാടികളിൽ അക്രമം അഴിച്ചുവിടാനും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുമുള്ള ഭീകരവാദ ഗ്രൂപ്പുകളുടെ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തുമെന്ന് സുരക്ഷാ സേന അറിയിച്ചു..
അതിർത്തി പ്രദേശങ്ങളിലും രാജ്യത്തിന്റെ തന്ത്രപ്രധാന ഇടങ്ങളിലും ശക്തമായ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ സൈന്യത്തിനും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർക്കും നിർദ്ദേശമുണ്ട്. ഭീകരവാദികൾ രാജ്യാതിർത്തിയിൽ നുഴഞ്ഞു കയറാൻ നടത്തുന്ന എല്ലാ ശ്രമങ്ങളെയും ചെറുത്ത് തോൽപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Comments