തിരുവനന്തപുരം: ഓരോ ദിവസവും നിരവധി പേരാണ് ഓൺലൈൻ തട്ടിപ്പിന് സംസ്ഥാനത്ത് ഇരകളാകുന്നത്. നിരന്തരം ബോധവൽക്കരണം നടത്തിയിട്ടും പുതിയ പുതിയ രൂപങ്ങളിൽ സൈബർ തട്ടിപ്പു സംഘങ്ങൾ വിദഗ്ധമായി ആളുകളെ കുടുക്കുകയാണ്. അശ്രദ്ധ കൊണ്ടും ജാഗ്രതക്കുറവ് കൊണ്ടും ഈ കെണിയിൽ വീഴുന്നവരുടെ എണ്ണവും മാറ്റമില്ലാതെ തുടരുന്നു. നിരന്തരം മാർഗനിർദ്ദേശങ്ങൾ നൽകുന്നുണ്ടെങ്കിലും തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം കുറയാത്തത് പോലീസിനും തലവേദനയാണ്.
സമൂഹമാദ്ധ്യമ പേജുകളിൽ പോലീസ് നൽകുന്ന ജാഗ്രതാ സന്ദേശങ്ങൾ നിരവധി പേരിലേക്ക് എത്തുന്നുണ്ടെങ്കിലും ഇതനുസരിച്ചുളള ജാഗ്രത പലരും കാണിക്കുന്നില്ലെന്നാണ് പോലീസിന്റെ നിഗമനം. തട്ടിപ്പിന്റെ രൂപം മാറുന്നത് ഉൾപ്പെടെ ആളുകൾ തിരിച്ചറിയുന്നില്ല. ഈ സാഹചര്യത്തിൽ വീണ്ടും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്. സോഷ്യൽ മീഡിയയിലെ പൊയ്മുഖങ്ങളെ തിരിച്ചറിയാനുള്ള ജാഗ്രത ഓരോരുത്തർക്കും ഉണ്ടാകണമെന്ന് പോലീസ് ഒദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു.
അപരിചിതമായതോ കൃതിമമാണെന്ന് തോന്നുന്നതോ ആയ പ്രൊഫൈലുകളിൽ നിന്നുവരുന്ന സൗഹൃദ ക്ഷണം കഴിവതും സ്വീകരിക്കരുത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സുഹൃത്തുക്കളുമായി അടുത്തിടപഴകുന്നത് അവരുടെ വ്യക്തിത്വവും സ്വഭാവവും വ്യക്തമായി മനസിലാക്കിയ ശേഷമാകണം. ഓർക്കുക പൊയ്മുഖങ്ങളുമായി നിങ്ങളെ സമീപിക്കുന്നവർ ഒരിക്കലും ഉദ്ദേശ ശുദ്ധിയുള്ളവരായിരിക്കില്ലെന്നും പോസ്റ്റിൽ ഓർമ്മിപ്പിക്കുന്നു.
സമീപകാലത്തും നിരവധി പേരാണ് ഓൺലൈനിലൂടെ സാമ്പത്തിക ചൂഷണത്തിന് ഇരയായി പരാതികൾ നൽകിയത്. ലക്ഷങ്ങൾ തട്ടിക്കുന്ന കേസുകൾക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ല. സമൂഹമാദ്ധ്യമങ്ങൾ വഴി പരിചയപ്പെടുന്നവരെ അന്ധമായി വിശ്വസിക്കുന്ന ആളുകളുടെ സമീപനമാണ് പ്രധാനമായും തട്ടിപ്പിന് ഇരയാകുന്നതിലേക്ക് എത്തിക്കുന്നത്. പണം നഷ്ടപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാകും പലരും പരാതി നൽകുന്നത് തന്നെ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ ഓൺലൈൻ ചതിക്കുഴികളിൽ അകപ്പെടുന്നതും തുടർക്കഥയായിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പോലീസിന്റെ ജാഗ്രതാ നിർദ്ദേശം.
Comments