കൊൽക്കത്ത: മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാർ ഡിസംബറിന് ശേഷം അധികാരത്തിലുണ്ടാകില്ലെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. 2024ൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനൊപ്പം തന്നെ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ പശ്ചിമ ബംഗാളിൽ ഈ സർക്കാരിന്റെ ഭരണം അവസാനിച്ചിരിക്കും. ഈ വർഷം ഡിസംബറിന് ശേഷം ഈ സർക്കാർ അധികാരത്തിൽ ഉണ്ടാകില്ല. 2024ൽ ലോക്‌സഭാ തിരഞ്ഞെടുപ്പും പശ്ചിമബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പും ഒരേ സമയം നടക്കുമെന്നും’ അദ്ദേഹം പറഞ്ഞു.
‘ അഴിമതി കൂടി. സംസ്ഥാനത്തെ ക്രമസമാധാന നിലയും ആകെ തകർന്നിരിക്കുകയാണ്. ജാർഖണ്ഡ്, രാജസ്ഥാൻ, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ മഹാരാഷ്‌ട്രയ്‌ക്ക് സമാനമായ സാഹചര്യം ഉണ്ടാകുമെന്നും’ അദ്ദേഹം വ്യക്തമാക്കി.
തൃണമൂൽ കോൺഗ്രസ് മന്ത്രിസഭാംഗമായിരുന്ന പാർത്ഥ ചാറ്റർജിയുടെ അനുയായി അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വലിയ തോതിൽ കള്ളപ്പണം കണ്ടെടുത്തിരുന്നു. മമതയ്‌ക്കെതിരേയും സർക്കാരിനെതിരേയും വിമർശനം കടുത്തതോടെ ഇയാളെ മന്ത്രി സ്ഥാനത്തുനിന്നും പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കുകയും ചെയ്തിരുന്നു.
Comments