ചൈന്നെ: ദേശ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ദേശീയതയുടെയും ഉത്തമ ഉദാഹരണമാണ് ചെങ്കൽപേട്ടിലെ സിരുതമൂർ ഗ്രാമം. മൂന്നുറോളം കുടുംബങ്ങൾ ഉള്ള ഊ ഗ്രാമത്തിൽ ത്രിവർണ്ണ പതാക ഉയരാത്ത ഒരു ദിനം പോലുമില്ല. 2017 മുതൽ ഗ്രാമവാസികൾ സ്ഥിരമായി പതാക ഉയർത്തി ആദരവ് പ്രകടിപ്പിച്ചതിനു ശേഷമാണ് അവരുടെ ദിവസം ആരംഭിക്കുന്നത്.
ദേശീയഗാനം ആലപിക്കുമ്പോൾ വയലിൽ പണിയെടുക്കുന്നവരും കന്നുകാലികളെ മേയ്ക്കുന്നവരും കുട്ടികളുമൊക്കെ ചെയ്യുന്ന ജോലികൾ നിർത്തി ആദരവ് പ്രകടിപ്പിക്കും.പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷമാണ് പതാക ഉയർത്തുന്നത്. രാവിലെ പതാക ഉയർത്തുന്ന സ്ഥലം വൃത്തിയാക്കിയ ശേഷമാണ് ബാക്കിയുളള കാര്യങ്ങൾ ആരംഭിക്കുക.മഴയെ വരെ അവഗണിച്ചാണ് ജനങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾക്കിറങ്ങുന്നത്. പ്രായഭേദമന്യ നാട്ടിലെ ജനങ്ങൾ എല്ലാവരും തന്നെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
2017-ന് മുൻപ് റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യ ദിനത്തിലും മാത്രമാണ് പതാക ഉയർത്തിയിരുന്നത്. ദേശീയ ഐക്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ ദിനവും പതാക ഉയർത്തുന്നതെന്ന് ഗ്രാവാസികൾ പറഞ്ഞു. ഗ്രാമവാസിയായ ആർക്കും രാവിലെ 8.30 ന് പതാക ഉയർത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്യാം. ഖാദി നിർമ്മിത പതാകയാണ് ഗ്രാമവാസികൾ ഉപയോഗിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധ കാലം മുതൽ ഗ്രാമത്തിലെ ഓരോ കുടുംബത്തിൽ നിന്നും ഒരു അംഗമെങ്കിലും ഇന്ത്യൻ സൈന്യത്തിൽ ജോലി ചെയ്യുന്നു. ഏകദേശം മൂവായിരത്തോളം പേരാണ് നിലവിൽ സൈന്യത്തിലും നാവികസേനയിലും തമിഴ്നാട് പോലീസ് സേനയിലുമായി ജോലി ചെയ്യുന്നത്. ഈ പ്രദേശത്തെ താമസക്കാരിൽ മൂവായിരത്തിലധികം പേർ മുൻ സൈനികരാണ്.
Comments