പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്രമോദി ഇനി ഭയക്കണമെന്ന് ബിഹാർ മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേറ്റ ജെഡിയു നേതാവ് നിതീഷ് കുമാർ. 2014ൽ മോദി വിജയിച്ചു, എന്നാൽ 2024ൽ സംഭവിക്കാൻ പോകുന്നതിനെക്കുറിച്ചോർത്ത് ഇനിമുതൽ മോദി ആശങ്കപ്പെടണമെന്ന് നിതീഷ് കുമാർ പറഞ്ഞു. എൻഡിഎ സഖ്യം ഉപേക്ഷിച്ച് പ്രതിപക്ഷമായിരുന്ന ആർജെഡിയോടൊപ്പം ചേർന്ന് മഹാഗഡ്ബന്ധൻ സഖ്യമുണ്ടാക്കി മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് നിതീഷ് കുമാറിന്റെ പ്രതികരണം.
ബിജെപിയെ കൈവിടുകയെന്നത് പാർട്ടിയിലെ എല്ലാവരും ചേർന്നെടുത്ത തീരുമാനമാണെന്നും ജെഡിയു നേതാവ് പറഞ്ഞു. 2024 വരെ താൻ തുടരണമോ വേണ്ടയോ എന്നത് ജെഡിയു നേതാക്കൾക്ക് തുറന്നുപറയാം. എന്തായാലും 2014ൽ അല്ല ഇപ്പോൾ താൻ ജീവിക്കുന്നതെന്നും നിതീഷ് കുമാർ വ്യക്തമാക്കി. 2014ൽ അധികാരത്തിലെത്തിയവർ 2024ലും ജയിക്കുമെന്ന് കരുതുന്നുണ്ടോയെന്നും നിതീഷ് കുമാർ ചോദിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും ബിഹാർ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എൻഡിഎയുമായുള്ള സഖ്യമുപേക്ഷിച്ച് ആർജെഡി, കോൺഗ്രസ്, മറ്റ് പ്രാദേശിക പാർട്ടികൾ എന്നിവയുമായി ചേർന്ന് ബിഹാറിൽ സർക്കാർ രൂപീകരിച്ച നിതീഷ് കുമാറിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനമായിരുന്നു ഉയർന്നത്. ബിഹാറിലെ ജനങ്ങളെ വഞ്ചിച്ച നിതീഷിന് മാപ്പില്ലെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. മറുകണ്ടം ചാടിയ നിതീഷ് കുമാർ ഇന്ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ എട്ടാം തവണയും ബിഹാറിന്റെ മുഖ്യമന്ത്രിയായി ചുമതലേയറ്റു. ആർജെഡിയുടെ തേജസ്വിയാണ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ നിതീഷിന് വെറും സ്ഥാനപ്പേര് മാത്രമാണ് കിട്ടിയിരിക്കുന്നതെന്നും യഥാർത്ഥ മുഖ്യമന്ത്രിയായി പ്രവർത്തിക്കാൻ പോകുന്നത് തേജസ്വിയായിരിക്കുമെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ മോദി വിമർശിച്ചു.
Comments