ഭുവനേശ്വർ: 16 വർഷം വളർത്തിയ നായയ്ക്ക് വിലാപയാത്രയോടെ വിട നൽകി വീട്ടുകാർ. ഒഡീഷയിലെ ഗജാപതി ജില്ലയിലെ പാരലഖേമുണ്ടിയിലാണ് സംഭവം.
തിങ്കളാഴ്ചയാണ് തുനു ഗൗഡ എന്നയാൾ ഓമനിച്ച് വളർത്തിയിരുന്ന അഞ്ജലി എന്ന അരുമ നായ ചത്തത്. 16 വർഷമായി കൂടെയുണ്ടായിരുന്ന അഞ്ജലിയുടെ മരണം തുനുവിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.
ദു:ഖം കടിച്ചമർത്തി ഒടുവിൽ റ്റുനുഒരു തീരുമാനമെടുത്തു. അഞ്ജലിക്ക് ഉചിതമായ രീതിയിൽ വിടവാങ്ങൽ ഒരുക്കുക. തുനുവിന്റെ ആഗ്രഹത്തിന് സമീപവാസികളും സഹായവുമായി എത്തി. പ്രത്യേകം വാഹനം സജ്ജീകരിച്ചു. ഫ്ളക്സ് ബോർഡുകൾ തയ്യാറാക്കി. ഒപ്പം ഡിജെയും വാദ്യമേളവും ഉൾപ്പെടെയുളള പരിപാടികളും.
അഞ്ജലിയുടെ ചേതനയറ്റ ശരീരം പുറത്തെടുക്കുന്നതിന് മുൻപ് മഞ്ഞൾ വെളളത്തിൽ കുളിപ്പിച്ചു. ഒപ്പം സാധാരണ വിലാപയാത്രകളിൽ ചെയ്യുന്നതു പോലെ മാല ഉൾപ്പെടെയുളള അലങ്കാരങ്ങൾ ഇട്ടു. നഗരത്തിന് പുറത്തായിരുന്നു സംസ്കാരം. അവിടെ വരെ വിലാപയാത്രയായിട്ടാണ് അഞ്ജലിയെ കൊണ്ടുപോയത്.
പല കടകളിൽ ജോലി ചെയ്താണ് റ്റുനു ഗൗഡ കഴിയുന്നത്. ജീവിതത്തിൽ പല നായകളെയും താൻ കൊണ്ടുവന്ന് വളർത്തിയിട്ടുണ്ടെങ്കിലും അഞ്ജലിയാണ് തനിക്ക് ഏറെ ഭാഗ്യം കൊണ്ടുവന്നതെന്ന് തുനു പറയുന്നു. പതിനാറ് വർഷമായി ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായിരുന്നു അവൾ. അഞ്ജലി ഒപ്പമെത്തിയ ശേഷം ഒരിക്കലും തനിക്ക് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിട്ടില്ലെന്നും ഇയാൾ പറഞ്ഞു. തുനുവിന്റെ വീട്ടിലുളളവരും നായയുടെ വേർപാടിൽ പൊട്ടിക്കരയുകയായിരുന്നു.
മരണാനന്തര കർമ്മങ്ങൾ ചെയ്ത ശേഷമാണ് നായയുടെ ശരീരം മറവ് ചെയ്തത്. തുടർകർമ്മങ്ങളും ഇതേ രീതിയിൽ ചെയ്യുമെന്ന് തുനു പറയുന്നു.
Comments