ശ്രീനഗർ: ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ആർച്ച് പാലം പൂർത്തിയാകാൻ ഇനി ദിവസങ്ങൾ മാത്രം. ജമ്മുകശ്മീരിലെ ചീനാബ് നദിക്ക് കുറുകെ പണിതിരിക്കുന്ന ഉരുക്കു പാലത്തിലെ അവസാന ഭാഗം ഈ മാസം 13-ാം തിയതി സംയോജിപ്പിക്കും. ലോകത്തിൽ ആദ്യമായാണ് ഒറ്റ വില്ല് ആകൃതിയിൽ ഇത്രയും നീളത്തിൽ ഒരു റെയിൽപാലം നിർമ്മിക്ക പ്പെടുന്നത്. ചീനാബ് നദിയുടെ ഇരുവശത്തു നിന്നും ഘട്ടംഘട്ടമായി സംയോജിപ്പിച്ച പാല ത്തിന്റെ നടുക്കുള്ള യോജിപ്പാണ് 13-ാം തിയതി പൂർത്തിയാകുന്നത്. റിയാസി ജില്ലയിലെ കൗരി ഗ്രാമത്തിലെ സലാൽ അണക്കെട്ടിന് മുകളിലായി ചീനാബ് നദി താഴോട്ട് ഒഴുകുന്നതിന് മുകളിലൂടെയാണ് റെയിൽ പാത കടന്നുപോകുന്നത്.
ആർച്ച് പൂർത്തിയാകുന്നതോടെ പാലത്തിന്റെ 98 ശതമാനം പണിയും പൂർത്തിയാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഉരുക്കുകൊണ്ടുള്ള ലോകാത്ഭുതമായ പാരീസിലെ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരമാണ് തറനിരപ്പിൽ നിന്നും ആർച്ചിന്റെ മധ്യഭാഗത്തേ യ്ക്കുള്ളത്. മുംബൈയിലെ അഫ്കോൺ എന്ന സ്ഥാപനമാണ് നിർമ്മാണം ഏറ്റെടുത്തത്. ഇതിനൊപ്പം ജമ്മുകശ്മീരിലെ 16 റെയിൽപാലങ്ങളും കമ്പനി പണിതുകൊണ്ടിരിക്കുകയാണ്. വടക്കൻ റെയിൽവേയ്ക്ക് ഒപ്പം കൊങ്കണിലെ ഏറ്റവും ഉയരമുള്ള തൂണുകളിൽ റെയിൽപാത പണിത് അതിശയിപ്പിച്ച കൊങ്കൺ റെയിൽവേ സംഘവും ജമ്മുകശ്മീരിൽ സഹായത്തിനുണ്ട്.
ചീനാബ് റെയിൽപാല നിർമ്മാണത്തിൽ ഇതുവരെ 30,350 മെട്രിക് ടൺ ഉരുക്കാണ് 1315 മീറ്റർ നീളമുള്ള പാലത്തിനായി ഉപയോഗിച്ചത്. ഇതിൽ ആർച്ചിന് മാത്രം 10,620 മെട്രിക് ടൺ ഉരുക്ക് ഉപയോഗിച്ചു. ആർച്ചിന് മുകളിലായി പാലത്തിന്റെ തട്ടുകൾ നിർമ്മിക്കാനായി 14,504 മെട്രിക് ടൺ ഉരുക്കും ഉപയോഗിച്ചു.
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ഏറ്റവും വിഷമകരമായ ദൗത്യമാണ് പൂർത്തീകരി ക്കപ്പെടുന്നത്. ഭൂമിശാസ്ത്രപരമായ വെല്ലുവിളികൾക്കൊപ്പം കനത്ത കാലാവസ്ഥാ വ്യതിയാനങ്ങളും റെയിൽവേയുടെ സാങ്കേതികവിദഗ്ധർക്ക് വെല്ലുവിളിയായി. ഇരുവശത്തു നിന്നും പണിതുമുന്നോട്ട് വന്ന ആർച്ച് യോജിക്കുന്ന ഈ ഘട്ടം ഏറെ കൃത്യതയോടെ പൂർത്തിയാക്കാൻ സാധിക്കുന്നു എന്നത് വലിയ വിജയമാണെന്നും എഞ്ചിനീയർമാർ പറഞ്ഞു.
ജമ്മുകശ്മീരിലെ റെയിൽവേ പദ്ധതി ലോകത്തെ പാലം നിർമ്മാണത്തിലെ അതിശയ മാവുകയാണ്. 16 പാലങ്ങളുടെ നിർമ്മാണത്തിൽ കുത്തബ് മീനാറിനേക്കാൾ ഉയരമുള്ള ഡെക് സ്ലാബുകൾ വരെ നിർമ്മിക്കേണ്ടിവന്നു. 70 ദിവസം കൊണ്ട് 1550 കോൺക്രീറ്റിംഗ് പ്രവർത്ത നമാണ് നടന്നതെന്നും കമ്പനി അവകാശപ്പെടുന്നു. ഇതിൽ ജമ്മുവിലെ സാംഗ്ലാദാൻ മേഖല യിലെ മലനിരയിൽ 90 മീറ്റർ ഉയരത്തിൽ കോൺക്രീറ്റിംഗ് നടത്തേണ്ടിവന്നത് വലിയ വെല്ലു വിളിയായിരുന്നുവെന്നും അഫ്കോൺ പറഞ്ഞു.
Comments