തിരുവനന്തപുരം: മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് ഇഡിക്ക് മുന്നിൽ ഹാജരാകില്ല. താൻ എന്തിന് ഹാജരാകണമെന്ന് ചോദിച്ച് തോമസ് ഐസക് ഇഡിക്ക് കത്തയച്ചു. കിഫ്ബി രേഖകളുടെ കസ്റ്റോഡിയൻ താൻ അല്ലെന്നും ലഭിച്ച രണ്ട് ഇഡി നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും മുൻ ധനമന്ത്രി പറയുന്നു. ഇ-മെയിൽ മുഖേനയാണ് തോമസ് ഐസക് ഇഡിക്ക് മറുപടി നൽകിയത്.
വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ ഇഡി ഓഫീസിൽ എത്തണമെന്നായിരുന്നു തോമസ് ഐസക്കിന് ഇഡി നൽകിയ നിർദേശം. ഇത് രണ്ടാം തവണയായിരുന്നു ഇഡി നിർദേശം നൽകിയത്. എന്നാൽ ഐസക്കിന് ലഭിച്ച നിയമോപദേശമുനസരിച്ച് ഇഡിക്ക് മുമ്പിൽ ഹാജരാകില്ലെന്ന നിലപാടെടുക്കുകയായിരുന്നു മുൻ മന്ത്രി.
അതേസമയം ഇഡിയുടെ സമൻസ് പിൻവലിക്കണമെന്നും തുടർ നടപടികൾ വിലക്കണമെന്നുമാവശ്യപ്പെട്ട് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചു. ഇഡിയുടെ സമൻസുകൾ നിയമവിരുദ്ധമാണെന്നും കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിയ്ക്ക് പുറത്താണെന്നും ഐസക്കിന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കിഫ്ബിയും താനും ചെയ്ത കുറ്റമെന്തെന്ന് ഇഡി ആദ്യം വ്യക്തമാക്കണമെന്നും ഹർജിയിൽ അദ്ദേഹം പറയുന്നുണ്ട്. ഇഡിയുടെ ഇടപെടൽ രാഷ്ട്രീയ ലക്ഷ്യമാണെന്ന ആരോപണമാണ് തോമസ് ഐസക് നേരത്തെ ഉന്നയിച്ചത്.
Comments