എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ക്രൈംബ്രാഞ്ചാണ് ഹർജി നൽകിയത്. ജാമ്യവ്യവസ്ഥകൾ ദിലീപ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്.
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് സമാന ആവശ്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്.
കേസിൽ ദിലീപ് സാക്ഷികളെ സ്വാധീനിച്ച് തെളിവുകൾ നശിപ്പിച്ചുവെന്നതടക്കമുള്ള കാര്യങ്ങൾ ഗൗരവകരമായി വിചാരണക്കോടതി പരിഗണിച്ചില്ലെന്നാണ് പ്രോസിക്യൂഷൻ വാദം. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഹർജി പരിഗണിക്കുന്നത്.
അതേസമയം കേസ് പരിഗണിക്കാൻ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയും കോടതി ഇന്ന് പരിഗണിക്കും. പ്രോസിക്യൂഷനും, അതി ജീവിതയുമായിരുന്നു കോടതി മാറ്റത്തിനെതിരെ ജഡ്ജി ഹണി എം വർഗീസിന് മുന്നിൽ പരാതി ഉന്നയിച്ചത്. വിചാരണ നടത്താൻ സി ബി ഐ കോടതിക്കാണ് ഹൈക്കോടതി അനുമതി നൽകിയതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ക്രൈംബ്രാഞ്ച് അധിക കുറ്റപത്രത്തിന്റെ പകർപ്പും ഇന്ന് പ്രതിഭാഗത്തിന് കൈമാറും.
Comments