പാലക്കാട് : ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ ചിറ്റിലഞ്ചേരി സ്വദേശി സൂര്യപ്രിയയെ കഴിഞ്ഞ ദിവസമാണ് സുജീഷ് എന്ന യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ആരും ഇല്ലാത്ത സമയത്ത് വീട്ടിൽ കയറി കൊലപ്പെടുത്തിയ ശേഷം പോലീസ് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങുകയായിരുന്നു. സൂര്യപ്രിയയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് വർഷങ്ങളോളം നീണ്ടുനിന്ന ഇവരുടെ പ്രണയത്തെ ഇല്ലാതാക്കിയതും, യുവതിയുടെ കൊലയ്ക്ക് കാരണമായതും.
ആറ് വർഷത്തോളം ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ സൂര്യപ്രിയ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് സുജീഷ് കരുതി. ഇതോടെ ഇരുവരും തർക്കത്തിലായി. തനിക്ക് ആരുമായും ബന്ധമില്ലെന്ന് സൂര്യപ്രിയ പറഞ്ഞെങ്കിലും അത് വിശ്വസിക്കാൻ യുവാവ് തയ്യാറായില്ല. ഇതേച്ചൊല്ലി കഴിഞ്ഞ ദിവസം രാത്രിയും ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ബുധനാഴ്ച രാവിലെ സുജീഷ് യുവതിയുടെ വീട്ടിൽ എത്തി.
ഈ സമയം അമ്മ ഗീതയും മുത്തച്ഛൻ മണിയും വീട്ടിലുണ്ടായിരുന്നില്ല. വീണ്ടും തർക്കമുണ്ടായതോടെ സൂര്യപ്രിയ കൈയിലെവളകൾ പൊട്ടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടെ സുജീഷ് യുവതിയെ വീട്ടിലുണ്ടായിരുന്ന തോർത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
സൂര്യപ്രിയ മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം സുജീഷ് ആലത്തൂർ പോലീസ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങി. ”ഞാൻ എന്റെ പെണ്ണിനെ കൊന്നു” എന്നാണ് സുജീഷ് പോലീസിനോട് പറഞ്ഞത്. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് കോന്നൂരിലെ സൂര്യ പ്രിയയുടെ വീട്ടിലേക്ക് പോയി. പോലീസ് വാഹനം വീട്ടിൽ എത്തിയപ്പോഴാണ് സമീപവാസികൾ പോലും സൂര്യപ്രിയ മരിച്ച വിവരം അറിയുന്നത്.
Comments