ന്യൂഡൽഹി: രക്ഷാബന്ധൻ ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും. സാഹോദര്യത്തിന്റേയും പരസ്പര സംരക്ഷണത്തിന്റേയും സന്ദേശമാണ് രക്ഷാബന്ധൻ നൽകുന്നതെന്നും ശക്തമായ കുടുംബ ബന്ധം ഇന്ത്യയുടെ സാംസ്കാരിക സാമൂഹ്യജീവിതത്തിന്റെ ശക്തിയാണെന്നും ഇരുവരും സന്ദേശത്തിലൂടെ അറിയിച്ചു.
സഹോദരൻറേയും സഹോദരിയുടേയും ഇടയിലുള്ള ബന്ധമെന്നത് ഒരിക്കലും തകരാത്ത സ്നേഹത്തിന്റേയും പരസ്പര വിശ്വാസത്തിന്റേതുമാണ്. ആ ബന്ധത്തിന്റെ എല്ലാ ഊഷ്മളതയും രക്ഷാബന്ധൻ ആഘോഷത്തിലൂടെ കുടുംബത്തിലും സമൂഹത്തിലും നിറയുന്നു. ഈ അവസരത്തിൽ എല്ലാ ദേശവാസികൾക്കും എന്റെ ഹൃദയം നിറഞ്ഞ രക്ഷാബന്ധൻ ആശംസകൾ. ഈ ഉത്സവത്തിലൂടെ സമൂഹത്തിലെ എല്ലാ മേഖലകളിലേയും സൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ നമുക്ക് സാധിക്കുന്നതോടൊപ്പം വനിതകളോടുള്ള ബഹുമാനം വർദ്ധിക്കട്ടെയെന്നും രാഷ്ട്രപതി ആശംസയിൽ പറഞ്ഞു.
രക്ഷാബന്ധൻ ദിനത്തിൽ എല്ലാവർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു. കഴിഞ്ഞ ദിവസം പാകിസ്താനിൽ നിന്നുള്ള വനിതയായ ഖ്വമാർ മൊഹ്സീൻ ഷെയ്ഖ് പ്രധാനമന്ത്രിക്ക് രാഖി അയച്ചുകൊടുത്തുകൊണ്ട് സൗഹൃദം പങ്കുവെയ്ക്കുകയും 2024ലും പ്രധാനമന്ത്രിയായി വിജയം ആവർത്തിക്കട്ടെയെന്നും ആശംസിച്ചത് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
Comments